ഹൽദ്വാനി സംഘർഷം: ഒമ്പത് പേരുടെ വീട് കണ്ടുകെട്ടി പൊലീസ്

ഹൽദ്വാനി ജില്ലാ ഭരണകൂടം നടത്തി കയ്യേറ്റം ഒഴിപ്പിക്കൽ റെയ്ഡിനെ തുടർന്നാണ് സംഘർഷമുണ്ടായിരുന്നത്

Update: 2024-02-17 15:40 GMT
Advertising

ഹൽദ്വാനി സംഘർഷത്തിലെ പ്രതികളെന്ന് ആരോപിച്ച് ഒമ്പത് പേരുടെ വീട് കണ്ടുകെട്ടി ഉത്തരാഖണ്ഡ് പൊലീസ്. എഎൻഐ അടക്കമുള്ളവരാണ് എക്‌സിൽ നടപടിയുടെ വീഡിയോയും വിവരങ്ങളും പങ്കുവെച്ചത്. ബൻഭൂൽപുര കലാപത്തിലെ പ്രതികളായ അബ്ദുൽ മാലിക്കിന്റെയും മകൻ അബ്ദുൽ മുഈദിന്റെയും വീടുകൾ കണ്ടുകെട്ടുന്ന വീഡിയോ എഎൻഐ യുപി/ഉത്തരാഖണ്ഡ് എക്‌സിൽ പോസ്റ്റ് ചെയ്തു. സംഘർഷത്തിന് പിറകിലെ മുഖ്യ ആസൂത്രകനാണെന്ന് ആരോപിക്കപ്പെട്ട അബ്ദുൽ മലികടക്കമുള്ളവരുടെ സ്വത്ത്‌വകകൾ കണ്ടുകെട്ടാൻ ഒരു സിവിൽ കോടതി ഈയിടെ ഉത്തരവിട്ടിരുന്നു. ഫെബ്രുവരി എട്ടിന് ജില്ലയിൽ നടന്ന സാമുദായിക സംഘർഷത്തിന്റെ കുറ്റപത്രത്തിൽ പരാമർശിക്കപ്പെട്ടവരായിരുന്നിവർ. ഹൽദ്വാനി ജില്ലാ ഭരണകൂടം നടത്തി കയ്യേറ്റം ഒഴിപ്പിക്കൽ റെയ്ഡിനെ തുടർന്നാണ് സംഘർഷമുണ്ടായിരുന്നത്. സംഭവത്തിൽ 30 ഓളം പേർ അറസ്റ്റിലായിരുന്നു.

സിആർപിസിയുടെ സെക്ഷൻ 82ഉം 83ഉം പ്രകാരം പ്രതികൾക്കെതിരെ നടപടിയെടുക്കാനാണ് പൊലീസിന് അനുമതി ലഭിച്ചിരുന്നത്. ഒമ്പത് പ്രതികൾക്കെതിരെ ജാമ്യമില്ലാ വാറൻറും കോടതി പുറപ്പെടുവിച്ചിരുന്നു. പൊളിക്കപ്പെട്ട പള്ളിയും മദ്‌റസയും നിർമിച്ച അബ്ദുൽ മലിക് അവ തകർക്കാനുള്ള ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

റെയ്ഡിനെ തുടർന്നുണ്ടായ സംഘർഷത്തിലും പൊലീസ് നടപടിയിലുമായി ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരണ സംഖ്യ അധികൃതർ പറയുന്നതിനേക്കാൾ വർധിക്കുമെന്ന് ജനകീയ വസ്തുതാന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. 19 പേർക്കും തിരിച്ചറിയാത്ത 5000 പേർക്കുമെതിരെയുള്ള കേസിൽ അഞ്ച് പേരെ പിടികൂടിയിരുന്നു. സംഘർഷത്തെ കുറിച്ച് സർക്കാർ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News