വർഗീയ സംഘർഷത്തിന് കാരണമായ വിദ്വേഷ പ്രസംഗം; വലതുപക്ഷ നേതാവ് കാജൽ ഹിന്ദുസ്ഥാനി അറസ്റ്റിൽ

കാജലിന്റെ പ്രസംഗത്തിന് പിന്നാലെ ഉനയിൽ രണ്ട് ദിവസത്തോളം വർഗീയ സംഘർഷം ഉടലെടുത്തിരുന്നു

Update: 2023-04-09 16:16 GMT
Editor : Lissy P | By : Web Desk
Advertising

അഹമ്മദാബാദ്: വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുന്ന വിദ്വേഷ പ്രസംഗം നടത്തിയ വലതുപക്ഷ പ്രവർത്തകയായ കാജൽ ഹിന്ദുസ്ഥാനി അറസ്റ്റിൽ. ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ നിന്ന് കാജൽ ഹിന്ദുസ്ഥാനിയെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. ഏപ്രിൽ ഒന്നിന് ഉന ടൗണിൽ രാമനവമി ദിനത്തിലാണ് കാജൽ ഹിന്ദുസ്ഥാനി വിദ്വേഷ പ്രസംഗം നടത്തിയത്. മുസ്‌ലിം മതവിഭാഗത്തെ പരസ്യമായി വെല്ലുവിളിക്കുന്ന ഇവരുടെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഞായറാഴ്ച രാവിലെ ഉനയിൽ വെച്ച് കാജൽ ഹിന്ദുസ്ഥാനി പൊലീസിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി, ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായി പൊലീസ് പറഞ്ഞതായി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. മാർച്ച് 30 ന് രാമനവമി ദിനത്തിൽ വിഎച്ച്പി സംഘടിപ്പിച്ച  ഹിന്ദു സമുദായ സമ്മേളനത്തിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് പരാതി.

കാജലിന്റെ പ്രസംഗത്തിന് പിന്നാലെ ഉനയിൽ രണ്ട് ദിവസത്തോളം വർഗീയ സംഘർഷം ഉടലെടുത്തിരുന്നു. ഇത് രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിലും കല്ലേറിലും കലാശിച്ചതായി പൊലീസ് പറഞ്ഞു.സംഭവത്തിൽ 80 ലധികം ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

മുസ്ലിം സ്ത്രീകൾ ഹിന്ദു യുവാക്കളെ വിവാഹം കഴിക്കണമെന്ന പ്രസംഗഭാഗം സോഷ്യൽ മീഡിയയിൽ വൻ തോതിൽ പ്രചരിച്ചിരുന്നു.'ഹിന്ദു യുവാക്കളെ വിവാഹം ചെയ്താൽ നിങ്ങള്‍ക്ക് 45 ഡിഗ്രി ചൂടിൽ ബുർഖ ധരിക്കേണ്ടി വരില്ല.ആൺകുട്ടികളെ പോലെ പെൺകുട്ടികൾക്കും സ്വത്തിൽ അവകാശമുണ്ടാകും. തലാഖ് ചൊല്ലി നിങ്ങളെ മൊഴി ചൊല്ലില്ലെന്നും കാജല്‍ പ്രസംഗിച്ചിരുന്നു.'

മുമ്പും സമാനമായ വർഗീയ പരാമർശങ്ങൾ നടത്തിയ വലതുപക്ഷ നേതാവാണ് കാജൽ ഹിന്ദുസ്ഥാനി എന്നറിയപ്പെടുന്ന കാജൽ ബെൻ ഷിൻഗ്ല. ഒരു ബുൾഡോസർ കൊണ്ടുവന്ന് മോർബിയിലെ മസ്ജിദുകൾ ഇടിച്ചുനിരത്തുമെന്ന് ഈയിടെ അവർ പ്രസംഗിച്ചിരുന്നു. ഇതിനെതിരെ മോർബി പൊലീസിൽ പരാതിയുമുണ്ടായിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News