'ഞാൻ എന്റെ ഭാര്യയെ കൊന്നത് നിനക്ക് വേണ്ടിയാണ്';കൊലയ്ക്ക് ശേഷം ഡോക്ടറുടെ സന്ദേശം കിട്ടിയത് അഞ്ച് വനിതകൾക്ക്

'സന്ദേശം അയക്കാൻ ഉപയോഗിച്ചത് യുപിഐ ആപ്പുകൾ'

Update: 2025-11-04 12:31 GMT

ബംഗളുരു: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഡോക്ടർ കൊലപാതകത്തിന് ശേഷം അയച്ച സന്ദേശം ഏവരേയും ഞെട്ടിക്കുന്നത്. ' ഞാൻ എന്റെ ഭാര്യയെ കൊലപ്പെടുത്തിയത് നിനക്ക് വേണ്ടിയാണ്' എന്നതായിരുന്നു സന്ദേശം. ഈ സന്ദേശം ചുരുങ്ങിയത് അഞ്ചു പേർക്കെങ്കിലും ഇയാൾ അയച്ചിട്ടുണ്ടെന്നാണ് ബംഗളുരു പൊലീസ് പറയുന്നത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഡോ.മഹേന്ദ്ര റെഡ്ഢി യുപിഐ പെയ്മന്റ് ആപ്പായ 'ഫോൺ പേ' വഴിയാണ് മെസേജുകൾ അയച്ചിരുന്നത്. സന്ദേശം കിട്ടിയവരെല്ലാം ആരോഗ്യപ്രവർത്തകരാണെന്നും ഇവരെല്ലാം മുമ്പ് മഹേന്ദ്രയുടെ പ്രണയാഭ്യർത്ഥന നിരസിച്ചവരാണെന്നും പൊലീസ് പറയുന്നു.

Advertising
Advertising

ഇയാളുടെ ഫോണും ലാപ് ടോപും പിടിച്ചെടുത്ത് നടത്തിയ ഫോറൻസിക് പരിശോധനയിലാണ് ഡോക്ടർ മഹേന്ദ്ര അയച്ച സന്ദേശങ്ങൾ പൊലീസ് കണ്ടെടുത്തത്. ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം പഴയ ബന്ധങ്ങൾ പുനഃസ്ഥാപിക്കാനും ഇയാൾ ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നുണ്ട്. കഴിഞ്ഞ മാസമാണ് ഭാര്യയും ത്വക്ക് രോഗ് വിദഗ്ധയുമായ ഡോ.കൃതിക റെഡ്ഢിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലാവുന്നത്. അനസ്‌തേഷ്യക്ക് നൽകുന്ന മരുന്ന് കുത്തിവെച്ചാണ് ഇയാൾ കൃതികയെ കൊലപ്പെടുത്തിയത്.

ഇരുവരും വിക്ടോറിയ ആശുപത്രിയിൽ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ വർഷമാണ് വിവാഹിതരായത്. ആരോഗ്യപ്രശ്‌നങ്ങളാൽ കൃതിക പിതാവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. അതിനിടെ ഡോ.മഹീന്ദ്ര വന്ന് ഇവരുടെ ചികിത്സയുടെ ഭാഗമാണെന്ന് പറഞ്ഞ് അനസ്‌തേഷ്യക്ക് നൽകുന്ന മരുന്ന് കുത്തിവെക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ സ്വാഭാവിക മരണമായാണ് കരുതിയിരുന്നത്. എന്നാൽ, കൃതികയുടെ സഹോദരി ചില സംശയങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് നടന്ന വിശദമായ അന്വേഷണത്തിലാണ് ആറുമാസത്തിന് ശേഷം ഇയാൾ പിടിയിലായത്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News