ലതാ മങ്കേഷ്കറുടെ നിര്യാണം നികത്താനാകാത്ത നഷ്ടമെന്ന് പ്രധാനമന്ത്രി; രാജ്യത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം

ലതാ മങ്കേഷ്കറുടെ സംസ്കാരം ഇന്ന് തന്നെ നടത്തും. വൈകീട്ട് ആറ് മണിക്കാണ് സംസ്കാരം.

Update: 2022-09-07 09:00 GMT

ഗായിക ലതാ മങ്കേഷ്കറുടെ നിര്യാണത്തില്‍ രാജ്യത്ത് രണ്ട് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ലതാ മങ്കേഷ്കറുടെ സംസ്കാരം ഇന്ന് തന്നെ നടത്തും. വൈകീട്ട് ആറ് മണിക്കാണ് സംസ്കാരം.

ലതാ മങ്കേഷ്കറുടെ നിര്യാണം നികത്താനാകാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു- "ഇന്ത്യൻ സംസ്കാരത്തിന്‍റെ ധീര വനിതയെയാണ് നഷ്ടമായത്. ലതാ ദീദിയിൽ നിന്ന് എനിക്ക് എല്ലായ്പ്പോഴും അളവറ്റ വാത്സല്യം ലഭിച്ചു എന്നത് ബഹുമതിയായി ഞാൻ കരുതുന്നു. അവരുമായുള്ള എന്റെ ഇടപെടലുകൾ അവിസ്മരണീയമായി തുടരും. ലതാ ദീദിയുടെ വിയോഗത്തിൽ ഇന്ത്യക്കാരോടൊപ്പം ഞാനും ദുഃഖിക്കുന്നു. അവരുടെ കുടുംബത്തോട് സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു"

Advertising
Advertising

അനുസ്മരിക്കാൻ വാക്കുകളില്ല, രാജ്യത്തിന്റെ നഷ്ടം എന്നതിലുപരി വ്യക്തിപരമായ നഷ്ടമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അനുസ്മരിച്ചു- "ലതാ ദീദിയുടെ വാത്സല്യവും മധുരഭാഷണവും സൗമ്യതയും കൊണ്ട് അവര്‍ എന്നും നമുക്കിടയിൽ ഉണ്ടാകും. കുടുംബത്തോടും എണ്ണമറ്റ ആരാധകരോടും ഞാൻ എന്റെ അനുശോചനം രേഖപ്പെടുത്തുന്നു".

സുവർണനാദം അനശ്വരമായി നിലനിൽക്കുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം- "ലതാ മങ്കേഷ്‌കർജിയുടെ വിയോഗത്തെക്കുറിച്ചുള്ള ദുഃഖവാർത്തയാണ് അറിഞ്ഞത്. പതിറ്റാണ്ടുകളായി അവർ ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട ശബ്ദമായി തുടരുന്നു. അവരുടെ സുവർണ ശബ്ദം അനശ്വരമാണ്. ആരാധകരുടെ ഹൃദയങ്ങളിൽ ആ ശബ്ദം പ്രതിധ്വനിക്കുന്നത് തുടരും. കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും എന്റെ അനുശോചനം"

ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാമങ്കേഷ്കർ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു- "അവരുടെ പാട്ടിനൊപ്പം വളർന്ന പല തലമുറകൾ ഉണ്ട്. അവരുടെയെല്ലാം മനസ്സിൽ മായ്ക്കാനാവാത്ത സ്ഥാനമാണ് ലതാ മങ്കേഷ്കർക്കുള്ളത്. പല പതിറ്റാണ്ടുകൾ മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്തത്ര ഉയരത്തിൽ നിന്ന ഈ ഗായിക ഹിന്ദിയിൽ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്തങ്ങളായ നിരവധി ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. മലയാളിക്കും അവരുടെ നാവിൻതുമ്പിലെ മലയാളത്തിന്റെ മധുരം അനുഭവിക്കാൻ ഭാഗ്യമുണ്ടായി. ലതാ മങ്കേഷ്കറുടെ വിയോഗത്തിൽ ദുഃഖിക്കുന്ന സംഗീത ലോകത്തെയാകെ ദുഃഖം അറിയിക്കുന്നു".

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News