'വീണ്ടും വിവാഹം കഴിക്കണമെങ്കില്‍ തെരഞ്ഞെടുപ്പിന് മുന്നേ വേണം, അല്ലെങ്കില്‍ ജയിലിലാകും': ബദ്‌റുദിന്‍ അജ്മല്‍ എംപിക്കെതിരെ അസം മുഖ്യമന്ത്രി

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഏക സിവില്‍കോഡ് നടപ്പാക്കുമെന്ന് ഹിമന്ത ബിശ്വ ശര്‍മ

Update: 2024-03-31 02:46 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ഡല്‍ഹി: ഏക സിവില്‍ കോഡിനെ മുന്‍നിര്‍ത്തി എ.ഐ.യു.ഡി.എഫ് നേതാവ് മൗലാന ബദ്‌റുദിന്‍ അജ്മല്‍ എംപിക്കെതിരെ വിവാദ പരാമര്‍ശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ബദ്‌റുദിന്‍ എംപിക്ക് വീണ്ടും വിവാഹം ചെയ്യണമെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി ചെയ്‌തോളൂവെന്നും ശേഷമാണെങ്കില്‍ അറസ്റ്റിലാവുമെന്നുമാണ് ഹിമന്ത ശര്‍മ പറഞ്ഞത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഏക സിവില്‍കോഡ് നടപ്പാക്കുമെന്നും ഇതോടെ ഒന്നില്‍കൂടുതല്‍ വിവാഹങ്ങള്‍ നിയമവിരുദ്ധമാവുകയും ഇനിയും വിവാഹം കഴിച്ചാല്‍ ബദ്‌റുദിന്‍ അജ്മല്‍ എംപി ജയിലില്‍ പോകേണ്ടി വരുമെന്നും ശര്‍മ പറഞ്ഞു.

ബിജെപിക്കെതിരെ സംസാരിക്കുന്നതിനിടെ അടുത്തിടെ അജ്മല്‍ എംപി നടത്തിയ പരാമര്‍ശത്തിനുള്ള മറുപടിയായാണ് ശര്‍മയുടെ പ്രതികരണം. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിലൂടെ മുസ്ലിംകളെ പ്രകോപിപ്പിക്കുകയാണ് ബിജെപിയെന്നും വീണ്ടും വിവാഹം കഴിക്കണമെങ്കില്‍ ആര്‍ക്കും അത് തടയാനാവില്ലെന്നും മതം അത് അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2009 മുതല്‍ ദുബ്രി മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് ബദ്‌റുദിന്‍ അജ്മല്‍.

ഉത്തരാഖണ്ഡിനു പിന്നാലെ ഏക സിവില്‍ കോഡ് നടപ്പാക്കാനിരിക്കുന്ന സംസ്ഥാനമാണ് അസം. ഇതിലേക്കുള്ള ആദ്യ ചുവടുവയ്‌‌പ്പായി മുസ്‌ലിം വിവാഹം, വിവാഹമോചന റജിസ്ട്രേഷൻ നിയമം എന്നിവ പിൻവലിക്കാൻ അസം തീരുമാനിച്ചിരുന്നു. 

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News