കേരളത്തിൽ നിന്നുള്ള നേതാക്കളിൽ നിന്നും രാജ്യസഭ സ്ഥാനാർഥിയെ തെരെഞ്ഞെടുക്കണം: പി.ജെ കുര്യൻ

മന്ത്രി പദവിയുൾപ്പെടെ വഹിച്ചവർ പിന്മുറക്കാർക്കായി വഴിമാറി കൊടുക്കണം, നിയമസഭയിൽ തോറ്റത് രാജ്യസഭയിലേക്ക് മത്സരിക്കുന്നതിൽ അയോഗ്യതയല്ലെന്നും പിജെ കുര്യൻ പറഞ്ഞു.

Update: 2022-03-17 05:41 GMT
Editor : abs | By : Web Desk
Advertising

ഒഴിവ് വന്ന സീറ്റിൽ രാജ്യസഭ സ്ഥാനാർഥി ആരാകണമെന്നതിൽ കോൺഗ്രസിൽ തർക്കം തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി മുതിർന്ന നേതാവ് പി.ജെ കുര്യൻ. കേരളത്തിൽ നിന്നുള്ള നേതാക്കളിൽ നിന്നും രാജ്യസഭ സ്ഥാനാർഥിയെ തെരെഞ്ഞെടുക്കണം. ഈ സ്ഥാനത്തിനായി അർഹതയുള്ള നിരവധിപേർ കേരളത്തിൽ തന്നെ ഉണ്ടെന്നും പി ജെ കുര്യൻ മീഡിയവണിനോട് പറഞ്ഞു.

മന്ത്രി പദവിയുൾപ്പെടെ വഹിച്ചവർ പിന്മുറക്കാർക്കായി വഴിമാറി കൊടുക്കണം, നിയമസഭയിൽ തോറ്റത് രാജ്യസഭയിലേക്ക് മത്സരിക്കുന്നതിൽ അയോഗ്യതയല്ലെന്നും പിജെ കുര്യൻ പറഞ്ഞു.

വിമർശനം ഉൾക്കൊള്ളാനുള്ള രാജീവ് ഗാന്ധിയുടെ ശേഷി രാഹുൽഗാന്ധിയും കാട്ടണം.രാഹുൽഗാന്ധി ഒറ്റക്ക് തീരുമാനമെടുക്കുന്നത് ശരിയല്ല. സഖ്യ ചർച്ചകൾക്ക് പാർട്ടി മുന്നിട്ടിറങ്ങണം. പ്രവർത്തക സമിതി യോഗത്തിനു ശേഷവും ജി 23 യോഗം പാടില്ലെന്നത് ഖാർഗെയുടെ വ്യക്തിപരമായ നിലപാടാണെന്നും പി.ജെ കുര്യൻ കൂട്ടിച്ചേർത്തു

അതേസമയം രാജ്യസഭാ സ്ഥാനാർത്ഥിയായി എഐസിസി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണന്റെ പേര് ചർച്ചയാക്കുന്നതിൽ സംസ്ഥാന യൂത്ത് കോൺഗ്രസിൽ പ്രതിഷേധം. കഴിവും പ്രാപ്തിയുമുള്ള ജൂനിയറും സീനിയറുമായുള്ള ഒട്ടനവധി നേതാക്കളുള്ള കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം മലീനസമാക്കാൻ ആര് ശ്രമിച്ചാലും ശക്തമായി എതിർക്കുക തന്നെ ചെയ്യും. ഇത് കേരളത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ നുസൂർ പറഞ്ഞു.

കോൺഗ്രസിൻറെ രാജ്യസഭാ സീറ്റ് സ്ഥാനാർത്ഥിയായി ആര് വരുമെന്നതിൽ അനിശ്ചിതത്വവും ചർച്ചയും തുടരുന്നതിനിടെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. പട്ടികയിൽ ഹൈക്കമാൻഡിടപെട്ട് ശ്രീനിവാസൻ കൃഷ്ണൻറെ പേര് നിർദ്ദേശിച്ച സാഹചര്യത്തിൽ സംസ്ഥാന നേതൃത്വം സോണിയയോട് നിലപാട് വ്യക്തമാക്കും.

തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണനെ ഹൈക്കമാൻഡ് നോമിനിയായി പട്ടികയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞ ദിവസമാണ് കെപിസിസി നേതൃത്വത്തിന് നിർദേശം ലഭിച്ചത്. അതേസമയം എം ലിജു, ഷാനിമോൾ ഉസ്മാൻ, വി ടി ബൽറാം, സതീശൻ പാച്ചേനി, എംഎം ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരുള്ള പട്ടികയാണ് സംസ്ഥാനനേതൃത്വം തയ്യാറാക്കിയിട്ടുള്ളത്. യുവാക്കൾക്ക് മുൻഗണന നൽകാനാണ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നതെന്നാണ് വാർത്തകൾ.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News