'പ്രജ്വൽ രേവണ്ണക്കെതിരെ വ്യാജ പരാതി നൽകാൻ യുവതിയെ ഭീഷണിപ്പെടുത്തി'; ദേശീയ വനിതാ കമ്മീഷൻ

വേശ്യാവൃത്തിക്കുറ്റം ചുമത്തുമെന്ന് എസ്‌ഐടി ഉദ്യോഗസ്ഥർ ഇരകളെ ഭീഷണിപ്പെടുത്തുന്നതായി എച്ച്.ഡി കുമാരസ്വാമി

Update: 2024-05-10 06:39 GMT
Editor : Lissy P | By : Web Desk
Advertising

ബെംഗളൂരു: കർണാടകയിലെ ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാരോപണക്കേസിൽ പുതിയ വഴിത്തിരിവ്. ഭീഷണപ്പെടുത്തി വ്യാജപരാതി നൽകാൻ നിർബന്ധിച്ചെന്ന് യുവതി മൊഴിനൽകിയതായി ദേശീയ വനിതാ കമ്മീഷൻ പറഞ്ഞു. പൊലീസ് എന്ന പേരിൽ മൂന്ന് പുരുഷന്മാർ തന്നെ ഭീഷണിപ്പെടുത്തിയെന്നും വ്യത്യസ്ത നമ്പറുകളിൽ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും തനിക്കും കുടുംബത്തിനും സംരക്ഷണം വേണമെന്ന് യുവതി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എൻസിഡബ്ല്യു വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം, പ്രജ്വൽ രേവണ്ണയ്ക്കെതിരെ പരാതി നൽകാൻ 700 സ്ത്രീകൾ എത്തിയെന്ന വാദം കമ്മീഷൻ നിഷേധിച്ചു. പ്രജ്വൽ രേവണ്ണക്കെതിരെ പരാതി നൽകാൻ അതിജീവിതമാരാരും കമ്മീഷനെ സമീപിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

അതേസമയം, വനിതാ കമ്മീഷന്റെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ കേസ് അന്വേഷിക്കുന്ന എസ്.ഐ.ടിക്കെതിരെ മുൻമുഖ്യമന്ത്രിയും ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി കുമാര സ്വാമി രംഗത്തെത്തി. കോൺഗ്രസ് സർക്കാരിന് അനുകൂലമായി പ്രസ്താവന നടത്തിയില്ലെങ്കിൽ വേശ്യാവൃത്തിക്കുറ്റം ചുമത്തുമെന്ന് എസ്‌ഐടി ഉദ്യോഗസ്ഥർ ഇരകളെ ഭീഷണിപ്പെടുത്തുന്നതായി കുമാരസ്വാമി ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ ഇരകളുടെ വീട്ടുപടിക്കൽ പോയി അവരെ ഭീഷണിപ്പെടുത്തുന്നു. ഇങ്ങനെയാണോ അന്വേഷണം നടക്കുന്നത്. അദ്ദേഹം ചോദിച്ചു. പ്രജ്വൽ രേവണ്ണയെ ഒരിക്കലും സംരക്ഷിക്കില്ലെന്നും കുമാരസ്വാമി പറഞ്ഞു, 'എല്ലാവരും നിയമത്തെ മാനിക്കണമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എസ്‌ഐടി അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞു.ജെഡിഎസ് ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങൾക്കും സംസ്ഥാന സർക്കാർ മറുപടി പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഐടി അന്വേഷണം നടക്കുന്നുണ്ടെന്നും സംസ്ഥാന സർക്കാർ വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ പ്രധാനമന്ത്രി എച്ച്ഡിയുടെ ചെറുമകനാണ് ഹാസൻ എം.പി കൂടിയായ പ്രജ്വൽ രേവണ്ണ. ലൈംഗികാരോപണത്തിന് ഇരയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയയെന്ന പരാതിയിൽ പ്രജ്വലിന്റെ പിതാവും മുന്‍ മന്ത്രിയുമായ എച്ച്.ഡി രേവണ്ണ അറസ്റ്റിലായിരുന്നു. അറസ്റ്റിലായ രേവണ്ണ എസ്ഐടി കസ്റ്റഡിയിലാണ്. വീഡിയോ പുറത്തുവന്നതിനു പിന്നാലെ രാജ്യം വിട്ട പ്രജ്വലിനെതിരെ സിബിഐ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രജ്വലിൻ്റെ വീട്ടിൽ ജോലി ചെയ്തിരുന്ന 47കാരിയാണ് പരാതിയുമായി ആദ്യം രം​ഗത്തെത്തിയത്. പരാതിക്കാരി രേവണ്ണയുടെ വീട്ടിൽ മൂന്നര വർഷത്തോളം ജോലി ചെയ്യുകയും 2019 ജനുവരി മുതൽ 2022 ജനുവരി വരെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. ഇതിനു പിന്നാലെ മറ്റു യുവതികളും പരാതി നൽകുകയായിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News