ചോദ്യം ചെയ്യലിനായി രാഹുൽ വീണ്ടും ഇ.ഡി ഓഫീസിൽ; പൊലീസ് എ.ഐ.സി.സി ആസ്ഥാനത്തിനകത്ത്‌, സംഘർഷം

മൂന്നാം ദിവസമാണ് ചോദ്യം ചെയ്യലിനായി ഇഡിക്കു മുന്നിൽ ഹാജരാവുന്നത്

Update: 2022-06-15 06:53 GMT

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിനായി രാഹുൽഗാന്ധി ഇന്നും ഹാജരായി. മൂന്നാം ദിവസമാണ് അദ്ദേഹം ചോദ്യം ചെയ്യലിനായി ഇഡിക്കു മുന്നിൽ ഹാജരാവുന്നത്. ചൊവ്വാഴ്ച തന്നെ ചോദ്യം ചെയ്യൽ പൂർത്തിയാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടെങ്കിലും ഇ.ഡി അംഗീകരിച്ചില്ല . രണ്ടാം ദിവസം 10 മണിക്കൂറിലേറെ ആണ് ചോദ്യം ചെയ്യൽ നീണ്ടത്. ഒന്നാം ദിവസം ഏഴുമണിക്കൂറും ചോദ്യം ചെയ്തിരുന്നു.

അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്റെ 2000 കോടി രൂപയുടെ ആസ്തി രാഹുൽ ഗാന്ധി ഡയറക്ടറായ യങ് ഇന്ത്യ സ്വന്തമാക്കിയത് വെറും 50 ലക്ഷം രൂപയ്ക്കാണെന്ന് സുബ്രഹ്‌മണ്യം സ്വാമി നൽകിയ പരാതിയിലാണ് ഇ.ഡി അന്വേഷണം. പാർട്ടി സ്ഥാപനത്തിന് നൽകിയ ഗ്രാൻഡ് എന്ന കോൺഗ്രസിന്റെ അവകാശവാദം മറികടക്കാൻ ഈ 2000 കോടി രൂപയുടെ കണക്കുകൾ ഇ.ഡിക്ക് കണ്ടെത്തിയേ മതിയാകൂ. അതുകൊണ്ടുതന്നെ ഓഹരി കൈമാറ്റം നടന്ന കാലയളവിൽ രാഹുൽ ഗാന്ധിയും അദ്ദേഹവുമായി ബന്ധപ്പെട്ടവരും നടത്തിയ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാവും ഇ.ഡിയുടെ ചോദ്യംചെയ്യൽ.

Advertising
Advertising

ചോദ്യം ചെയ്യലിന് ഹാജരാവുന്ന മൂന്നാം ദിനവും കോൺഗ്രസ് ആസ്ഥാനത്ത് കനത്ത പ്രതിഷേധമാണ് നടക്കുന്നത്. പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.  കോൺഗ്രസ് ആസ്ഥാനത്ത് കയറി പൊലീസ് പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് നേതാക്കൾ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു. മടങ്ങിപ്പോകാൻ ആവശ്യപ്പെട്ട നേതാക്കൾക്കളെ പൊലീസ് ക്രൂരമായി മർദിച്ചു.

കഴിഞ്ഞ രണ്ടുദിവസങ്ങളിലും എ.ഐ.സി.സി ആസ്ഥാനത്ത് പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കുതർക്കവും ഉന്തും തള്ളുമുണ്ടായിരുന്നു. പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിക്കുകയും എ.ഐ.സി.സി ആസ്ഥാനത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.ഇന്നലെ രാഹുലിനെ അനുഗമിച്ച രൺദീപ് സുർജേവാല, കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജെബി മേത്തർ ഉൾപ്പെടെയുള്ള വനിതാ നേതാക്കളെ വലിച്ചിഴച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News