'ആർഎസ്എസ് പിന്തുടരുന്നത് അരാജകത്വം, അവർ സമത്വത്തെ പിന്തുണക്കുന്നില്ല' ; ആർഎസ്എസിനെതിരെ രാഹുൽ ഗാന്ധി
' സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടി '
ന്യുഡൽഹി: ആർഎസ്എസ് പിന്തുടരുന്നത് അരാജകത്വമണെന്നും അവർ സമത്വത്തെ പിന്തുണക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭയിലെ എസ്‌ഐആർ ചർച്ചയിലാണ് രാഹുൽ ഗാന്ധി ആർഎസ്എസിനെ കടന്നാക്രമിച്ചത്. വോട്ടിനു വേണ്ടി എല്ലാ സംവിധാനങ്ങളെയും കാൽക്കീഴിലാക്കി, എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും ആർഎസ്എസ് പിടിച്ചടക്കുകയാണ്. മഹാത്മഗാന്ധിയുടെ സമത്വം എന്ന ആശയത്തെ ഇവർ ഇല്ലാതാക്കിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ പ്രസംഗം ഭരണപക്ഷം തടസ്സപ്പെടുത്താനുള്ള ശ്രമമുണ്ടായി. രാഹുൽ വിഷയത്തിൽ നിന്ന് മാറിപ്പോവരുത് എന്ന് സ്പീക്കർ പറഞ്ഞപ്പോൾ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യങ്ങൾ തുറന്നു പറയേണ്ടിവരുമെന്ന് രാഹുൽഗാന്ധി തിരിച്ചടിച്ചു. ഇലക്ഷൻ കമ്മീഷൻ എങ്ങനെയാണ് വോട്ട് കട്ട് ചെയ്തതെന്ന് പറയാനാണ് ശ്രമിക്കുന്നത്. പക്ഷേ, ഭരണപക്ഷം നിരന്തരം തന്നെ തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് രാഹുൽഗാന്ധി പറഞ്ഞു.
' ഇന്ത്യയിലെ യൂനിവേഴ്‌സിറ്റികളുടെ തലപ്പത്ത് ഇരിക്കുന്നവർ ഒരു ശാസ്ത്രീയ അടിത്തറയും ഇല്ലാതെയാണ് പലകാര്യങ്ങളും നടപ്പാക്കുന്നത്. ഇതിന് സമാനമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നടപടി. ആർഎസ്എസിന് എതിരെ നിൽക്കുന്നവരെ കേന്ദ്രസർക്കാർ ആക്രമിക്കുകയാണ്. എതിർശബ്ദങ്ങളെ അടിച്ചമർത്താൻ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു. ഇലക്ഷൻ കമ്മീഷനെ തെരഞ്ഞെടുക്കുന്നത് പോലും പ്രതിപക്ഷ നേതാവിനെ നിശബ്ദനാക്കിയാണ്. മോദിയും അമിത് ഷായും ചേർന്നാണ് എല്ലാം തീരുമാനിക്കുന്നത് ' എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
തെരഞ്ഞെടുപ്പ് നിയമങ്ങൾ ആകെ അട്ടിമറിച്ചു. സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷന് എന്തിന് നൽകി. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയാണ്. തന്റെ ചോദ്യങ്ങൾക്കൊന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടിയില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു.