'നരേന്ദ്ര മോദിയെ ഭയമില്ല, കേന്ദ്രത്തിനെതിരെ ഇനിയും ശബ്ദമുയർത്തും': രാഹുൽ ഗാന്ധി
സ്ഥാപനവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുൽഗാന്ധിയെയും ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു
ന്യൂഡൽഹി: നാഷണൽ ഹെറാൾഡിന്റെ ആസ്ഥാനം ഇ.ഡി സീൽ ചെയ്തതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദിയെ ഭയമില്ലയ. നിങ്ങൾ ആഗ്രഹിക്കുന്നതെന്ത് ചെയ്താലും കേന്ദ്രത്തിനെതിരെ ഇനിയും ശബ്ദമുയർത്തുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം,കഴിഞ്ഞ ദിവസമാണ് നാഷണൽ ഹെറാൾഡ് ഓഫീസ് ഇ.ഡി സീൽ ചെയ്തത്. സ്ഥാപനവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുൽഗാന്ധിയെയും ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഹെറാൾഡ് ഹൗസിൽ പ്രവർത്തിക്കുന്ന നാഷണൽ ഹെറാൾഡ് ഓഫീസ് മാത്രമാണ് സീൽചെയ്തിരിക്കുന്നത്. തൊട്ടടുത്തുള്ള ഇതര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മുൻകൂർ അനുമതിയില്ലാതെ ആർക്കും പ്രവേശനം അനുവദിക്കുന്നില്ലെന്ന് ഇ.ഡി അറിയിച്ചിരിക്കുകയാണ്.
നാഷണൽ ഹെറാൾഡിന്റെ വിവിധ ഓഫീസുകളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. ഡൽഹിയിൽ 12 ഇടങ്ങളിൽ പരിശോധന നടന്നതായാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ മൂന്ന് ദിവസം കൊണ്ട് 12 മണിക്കൂറിലേറെയാണ് ഇ.ഡി ചോദ്യം ചെയ്തത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയോടുന്നയിച്ച അതേ ചോദ്യങ്ങളാണ് സോണിയയോടും ചോദിച്ചത്. ഇരുവരും നൽകിയ ഉത്തരങ്ങൾ സമാനമാണോ എന്നാണ് ഇ.ഡി പരിശോധിച്ചിരുന്നത്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് 50 മണിക്കൂറിൽ അധികം രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. കോൺഗ്രസ് പത്രമായ നാഷണൽ ഹെറാൾഡിനെ യങ് ഇന്ത് കമ്പനി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഹവാല കള്ളപ്പണ ഇടപാടുകൾ നടന്നു എന്നാണ് പ്രധാന ആരോപണം.