ശൈഖ് ഹസീനയുടെ കൈമാറ്റം: ബംഗ്ലാദേശ് സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തിയതായി സൂചന
കൊളംബോ സെക്യൂരിറ്റി കോൺക്ലേവിൽ പങ്കെടുക്കാനാണ് ബംഗ്ലാദേശ് സുരക്ഷാ ഉപദേഷ്ടാവ് ഖലിലുർ റഹ്മാൻ ഡൽഹിയിലെത്തിയത്
ന്യുഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ കൈമാറ്റത്തിൽ ബംഗ്ലാദേശ് സുരക്ഷാ ഉപദേഷ്ടാവ് ഖലിലുർ റഹ്മാൻ അജിത് ഡോവലുമായി ചർച്ച നടത്തിയതായി സൂചന. കുറ്റവാളികളെ കൈമാറൽ ഉടമ്പടിപ്രകാരം കൈമാറണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടതായാണ് വിവരം. ഉഭയകക്ഷി വിഷയങ്ങളും ചർച്ച ചെയ്തു. കൊളംബോ സെക്യൂരിറ്റി കോൺക്ലേവിൽ പങ്കെടുക്കാനാണ് ഖലിലുർ റഹ്മാൻ ഡൽഹിയിലെത്തിയത്.
ഇന്നലെ കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. ഡൽഹിയിൽ എത്തിയ ഉടൻ അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളികളെ കൈമാറൽ ഉടമ്പടി നിലവിലുണ്ട്. എന്നാൽ, ഇന്ത്യ തീരുമാനം അറിയിച്ചിട്ടില്ല. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായ തീരുമാനം ഉടൻ ഉണ്ടാവണമെന്നാണ് ബംഗ്ലാദേശിന്റെ ആവശ്യം. വിട്ടു നൽകിയില്ലെങ്കിൽ കരാർ ലംഘനമാക്കി പരിഗണിക്കേണ്ടി വരും.
തിങ്കളാഴ്ചയാണ് ബംഗ്ലദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ കോടതി മാനവികതക്കെതിരായ കുറ്റകൃത്യം ആരോപിച്ച് ശൈഖ് ഹസീനക്കും അന്നത്തെ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിനും വധശിക്ഷ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം നടന്ന വിദ്യാർഥി പ്രക്ഷോഭം ക്രൂരമായി അടിച്ചമർത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു വിധി.