'ഗവർണറുടെ രോമത്തിൽ തൊട്ടാൽ സർക്കാറിനെ പിരിച്ചുവിടണം'; ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി സുബ്രഹ്മണ്യൻ സ്വാമി

'ഗവർണർ പ്രതിനിധാനം ചെയ്യുന്നത് കേന്ദ്രത്തെയാണെന്നത് കേരളത്തിലെ ഭ്രാന്തന്മാരായ കമ്യൂണിസ്റ്റുകാർ ഓർക്കണം'

Update: 2022-10-26 06:00 GMT
Editor : Lissy P | By : Web Desk

ന്യൂഡൽഹി: കേരളത്തിൽ സർക്കാറും ഗവർണറും തമ്മിലുള്ള പോരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഗവർണർ പ്രതിനിധാനം ചെയ്യുന്നത് കേന്ദ്രത്തെയാണെന്നത് കേരളത്തിലെ ഭ്രാന്തന്മാരായ കമ്യൂണിസ്റ്റുകാർ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു സ്വാമിയുടെ പ്രതികരണം. ഗവർണറുടെ രോമത്തിൽ തൊട്ടാൽ സർക്കാറിനെ പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ഇന്ത്യയുടെ രാഷ്ട്രപതിയെയും അതുവഴി ഭരണഘടനയെയും പ്രതിനിധീകരിക്കുന്ന സ്ഥാനമാണ് ഗവര്‍ണറുടേത്. ഇക്കാര്യം കേരളത്തിലെ ഭ്രാന്തന്‍ കമ്യൂണിസ്റ്റുകാര്‍ തിരിച്ചറിയണം. ഗവർണറുടെ രോമത്തിൽ തൊട്ടാൽ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാൻ മോദി സർക്കാർ തയ്യാറാകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു,' എന്നാണ് സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തത്.

Advertising
Advertising

സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വി.സിമാരോടാണ് ഗവർണർ രാജിയാവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷമായത്. കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല,കണ്ണൂർ സർവകലാശാല, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല വി.സിമാരോടാണ് രാജിയാവശ്യപ്പെട്ടത്. ഇതിനെതിരെ വിസിമാര്‍ കോടതിയില്‍ പോകുകയും തല്‍ക്കാലം പദവിയില്‍ തുടരാമെന്നും കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

അതിനിടയില്‍  ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്നത് ഇടത് മുന്നണി ഗൗരവമായി ആലോചിക്കുന്നുണ്ട്. ചാന്‍സലര്‍ പദവി ഉപയോഗിച്ചുള്ള ഗവര്‍ണറുടെ ഇടപെടലുകളില്‍ മുന്നണിക്കുള്ളില്‍ കടുത്ത എതിര്‍പ്പാണുള്ളത്.ഇന്ന് ചേരുന്ന മന്ത്രിസഭ യോഗവും ചാന്‍സലര്‍ പദവി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തേക്കും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News