ഹെലികോപ്റ്റര്‍ ദുരന്തം; അന്വേഷണം ആവശ്യപ്പെട്ട് ശശി തരൂര്‍

തമിഴ്‌നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരിൽ വെച്ചുണ്ടായ ഹെലികോപ്ടര്‍ അപകടത്തിലാണ് രാജ്യത്തിന്‍റെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെടുന്നത്.

Update: 2021-12-08 14:04 GMT

ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടതില്‍ അന്വേഷണം ആവശ്യപ്പെട്ട് ശശി തരൂര്‍ എം.പി. അപകടത്തില്‍ മരണപ്പെട്ട എല്ലാവര്‍ക്കും ആദരാഞജലി അര്‍പ്പിച്ചുകൊണ്ട് ചെയ്ത ട്വീറ്റിലൂടെയാണ് ശശി തരൂര്‍ എം.പി അന്വേഷണം ആവശ്യപ്പെട്ടത്. തമിഴ്‌നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരിൽ വെച്ചുണ്ടായ ഹെലികോപ്ടര്‍ അപകടത്തിലാണ് രാജ്യത്തിന്‍റെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെടുന്നത്.

Advertising
Advertising

ശശി തരൂരിന്‍റെ ട്വീറ്റിന്‍റെ പൂര്‍ണരൂപം

ഇന്ന് സംഭവിച്ചത് അതിദാരുണമായ അപകടമാണ്. നമ്മുടെ രാജ്യത്തിന്‍റെ സംയുക്ത സൈനിക മേധാവിയും ഭാര്യയുമുള്‍പ്പടെ പതിമൂന്ന് ജീവനുകളാണ് നഷ്ടമായത്, അതിന്‍റെ ദുഃഖത്തിലാണ് രാജ്യം മുഴുവന്‍. ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ചും അത് നടക്കാനിടയായ സാഹചര്യത്തെക്കുറിച്ചും തീര്‍ച്ചയായും അന്വേഷണം നടത്തേണ്ടതാണ്, ഇന്ന് പക്ഷേ പ്രാർത്ഥനയുടെ ദിവസമാണ്. അപകടത്തില്‍ മരണപ്പെട്ട എല്ലാവരെയും ഹൃദയത്തിന്‍റെ ഭാഷയില്‍ അഭിവാദ്യം ചെയ്യുന്നു. ശശി തരൂര്‍ ട്വീറ്റ് ചെയ്തു

രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ടാണ് ഊട്ടിയ്ക്കടുത്തുള്ള കൂനൂരിൽ വെച്ചുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെട്ട വാര്‍ത്ത സ്ഥിരീകരിക്കുന്നത്. അപകടത്തില്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു 14 യാത്രികരിൽ 13 പേരുടേയും മരണം സ്ഥിരീകരിച്ചു. അപകടത്തില്‍ സാരമായി പരിക്കേറ്റ ക്യാപ്റ്റൻ വരുണ്ർ സിങ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, മകൻ എൽഎസ് ലിഡർ, ബ്രിഗേഡിയർ എൽ.എസ്.ലിദർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, നായിക് ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, സായ് തേജ, ഹവിൽദാർ സത്പാൽ എന്നിവരടക്കമുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്. സൈനിക ഹെലികോപ്റ്ററിലെ ഗണ്ണറായി മലയാളി ജൂനിയർ വാറന്‍റ് ഓഫിസർ പ്രദീപും യാത്രസംഘത്തിലുണ്ടായിരുന്നു. വിങ് കമാൻഡർ പൃഥ്വി സിങ് ചൗഹാനായിരുന്നു ഹെലികോപ്ടറിന്‍റെ പൈലറ്റ്. 

ഇന്ത്യയുടെ ആദ്യസംയുക്ത സൈനികമേധാവിയായ ബിപിൻ റാവത്ത് ഇതിന് മുമ്പും ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടിരുന്നു. 2015 ൽ നാഗാലാന്‍ഡില്‍ വെച്ചുനടന്ന ഒറ്റ എൻജിൻ ഹെലികോപ്ടർ ദുരന്തത്തിൽ നിന്ന് അത്ഭുതകരമായാണ് അന്ന് റാവത്ത് രക്ഷപ്പെട്ടത്. പറന്ന ഉടനെ തന്നെ ഹെലികോപ്ടർ തകർന്ന് വീഴുകയായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

മൂന്ന് സേനാവിഭാഗങ്ങളുടെയും തലവനായി 2020 മാർച്ചിലാണ് ബിപിൻ റാവത്ത് നിയമിതനാകുന്നത്. വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് ജനറൽ ബിപിൻ റാവത്ത് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സ്ഥാനം സ്വീകരിച്ചത്. ഇന്ത്യൻ സായുധ സേനയുടെ മേൽനോട്ടം വഹിക്കുകയും സർക്കാരിന്‍റെ സൈനിക ഉപദേശകനായി പ്രവർത്തിക്കുകയുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന ചുമതല.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News