തുനിഷയുടെ വിഷാദ കാരണം അമ്മയെന്ന് ഷീസാന്റെ കുടുംബം; കൊല്ലാൻ ശ്രമിച്ചെന്നും ആരോപണം

'സഞ്ജീവ് കൗശലിന്റെ പേര് കേൾക്കുമ്പോൾ തുനിഷ ഏറെ പരിഭ്രാന്തയായിരുന്നു'.

Update: 2023-01-02 14:30 GMT
Advertising

മുംബൈ: നടി തുനിഷ ശർമയുടെ മരണക്കേസിൽ പുതിയ ആരോപണവുമായി പ്രതിയായ ഷീസാൻ ഖാന്റെ കുടുംബം. തുനിഷയുടെ വിഷാദം കുട്ടിക്കാലത്തെ ആഘാതം മൂലമാണെന്നും അമ്മയാണ് ഇതിന് കാരണമെന്നും അവർ ആരോപിച്ചു. തുനിഷയുടെ മാതാവ് അവളെ ​വളരെയേറെ അവ​ഗണിച്ചിരുന്നതായും ദ്രോഹിച്ചിരുന്നതായും സഹനടിയും ഷീസാന്റെ സഹോദരിയുമായ ഫലഖ് നാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മകളുടെ കാര്യത്തിൽ താൻ യാതൊരു ശ്രദ്ധയും നൽകിയിരുന്നെന്നും അവ​ഗണിച്ചതായും മാതാവ് സമ്മതിച്ചിരുന്നതായും ഫലഖ് പറഞ്ഞു. ഫോൺ കോഡ് കാെണ്ട് മാതാവ് തുനിഷയെ അടിച്ചിരുന്നതായും ഫലഖ് പറഞ്ഞു. ഷീസാന് മറ്റൊരു കാമുകി ഉണ്ടായിരുന്നെന്ന ആരോപണവും സഹോദരി നിഷേധിച്ചു. അത് തെറ്റായ ആരോപണമാണെന്നും അവർ പറഞ്ഞു.

തുനിഷയുടെ അമ്മാവൻ പവൻ ശർമ നടിയുടെ മുൻ മാനേജർ ആയിരുന്നെന്നും അയാളുടെ പരുഷമായ പെരുമാറ്റം കാരണമാണ് പുറത്താക്കിയതെന്നും ഷീസാന്റെ അഭിഭാഷകൻ ശൈലേന്ദ്ര മിശ്ര ആരോപിച്ചു. "പവൻ ശർമ നടിയുടെ മുൻ മാനേജരായിരുന്നു. അവളുടെ കാര്യങ്ങളിൽ ഇടപെടുകയും അവളോട് പരുഷമായി പെരുമാറുകയും ചെയ്തതിന് നാല് വർഷം മുമ്പ് അയാളെ പിരിച്ചുവിട്ടു"- അദ്ദേഹം പറഞ്ഞു.

അതേസമയം, ചണ്ഡീഗഡിൽ നിന്നുള്ള അമ്മാവനെന്ന് പറയപ്പെടുന്ന സഞ്ജീവ് കൗശലിന്റെ പ്രേരണയാൽ മാതാവ് അവളെ കൊല്ലാൻ ശ്രമിച്ചിരുന്നതായും ഷീസാന്റെ അഭിഭാഷകൻ ആരോപിച്ചു. തുനിഷയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ അമ്മയെ പ്രേരിപ്പിച്ച ചണ്ഡീഗഡിൽ നിന്നുള്ള അമ്മാവനെ തുനിഷ ഭയപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

"സഞ്ജീവ് കൗശലിന്റെ പേര് കേൾക്കുമ്പോൾ തുനിഷ ഏറെ പരിഭ്രാന്തയായിരുന്നു. സഞ്ജീവ് കൗശലിന്റെ പ്രേരണയാൽ തുനിഷയുടെ അമ്മ അവളുടെ ഫോൺ തകർക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു".

"സഞ്ജീവ് കൗശലും നടിയുടെ അമ്മ വനിതയുമാണ് തുനിഷയുടെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. തുനിഷ പലപ്പോഴും സ്വന്തം ആവശ്യങ്ങൾക്കുള്ള പണത്തിനായി അമ്മയുടെ മുന്നിൽ കേഴാറുണ്ടായിരുന്നു"- അഭിഭാഷകൻ ആരോപിച്ചു.

ഡിസംബർ 24നാണ് മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വസൈയിൽ ഷൂട്ടിങ്ങിനിടെ നടിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ചിത്രീകരണത്തിന്‍റെ ഇടവേളയില്‍ സെറ്റിലെ മേക്കപ്പ് റൂമിലെ ടോയ്‍ലറ്റില്‍ പോയ തുനിഷ ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയിട്ടില്ല. ഇതോടെ സഹപ്രവര്‍ത്തകര്‍ വാതില്‍ പൊളിച്ച് അകത്തുകയറുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരണത്തിൽ, സഹനടൻ ഷീസാൻ ഖാനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുനിഷയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷീസാന്‍ ഖാനെതിരെ പൊലീസ് അന്വേഷണം നടത്തിയത്. ഷീസാനും തന്‍റെ മകളും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നായിരുന്നു തുനിഷയുടെ അമ്മയുടെ ആരോപണം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News