ന്യൂഡല്‍ഹി: കേരളത്തോടുള്ള കേന്ദ്ര അവഗണന ലോക്സഭ ചർച്ച ചെയ്യുണമെന്നാവശ്യപ്പെട്ട് ടി.എൻ പ്രതാപൻ എം.പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ സംസ്ഥാനങ്ങളോട് അനീതി കാണിക്കുകയാണെന്ന ആരോപണത്തോടെയാണ് ടിഎൻ പ്രതാപൻ എംപി അടിയന്തര പ്രമേയ അവതരണത്തിന് അനുമതി തേടിയത്.
രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർന്നിരിക്കുകയാണെന്നും നോട്ടീസിൽ പറയുന്നു. സ്‌കൂളുകളിൽ ഉച്ചക്കഞ്ഞി വിതരണം പോലും തടസ്സപ്പെടും വിധം രൂക്ഷമായ സാമ്പത്തിക ഞെരുക്കത്തിലാണ് കേരളം ഇപ്പോഴുളളത്. സംസ്ഥാനത്തിന് അർഹമായ വിഹിതങ്ങളോ, പുതിയ പദ്ധതികളോ, സാമ്പത്തിക സഹായങ്ങളോ കേന്ദ്രം കൃത്യമായി വിതരണം ചെയ്യുന്നില്ല എന്നും ടി.എൻ പ്രതാപൻ എം.പി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിൻ്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ച ടിഎൻ പ്രതാപൻ എംപിയുടെ നീക്കത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു. ഇത് വരെയുള്ള തെറ്റ് തിരുത്താൻ തീരുമാനിച്ചാൽ അത് സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടിഎൻ പ്രതാപൻ്റെ നീക്കത്തെ വൈകി വന്ന ബുദ്ധി എന്നാണ് എ.കെ ബാലൻ വിശേഷിപ്പിച്ചത്. ഇത് നേരത്തെ ഉണ്ടായിരുന്നെങ്കിൽ സംസ്ഥാനം രക്ഷപ്പെടുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി.എൻ പ്രതാപൻ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് കേന്ദ്ര സർക്കാർ അവതരണാനുമതി നിഷേധിച്ചു.
ജനകീയ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ കോൺഗ്രസ് ഇന്നലെ ചേർന്ന പാർലമെന്ററി സ്ട്രാറ്റജി യോഗത്തിൽ തീരുമാനിച്ചിരുന്നു. ജമ്മു കശ്മീരിനെ സംബന്ധിച്ച രണ്ട് സുപ്രധാന ബില്ലുകളും ഇന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കും.
ഏറെക്കാലത്തിന് ശേഷമാണ് വലിയ പ്രതിഷേധങ്ങൾ ഇല്ലാതെ പാർലമെൻ്റ് സഭാ സമ്മേളിക്കുന്നത്. ഇന്നലെ സഭ ആരംഭിച്ചപ്പോൾ പ്രതിപക്ഷം പ്രതിഷേധിച്ചെങ്കിലും നടപടി ക്രമങ്ങൾ പ്രതിപക്ഷ സഹകരണത്തോടെ പൂർത്തിയാക്കാൻ സർക്കാരിന് സാധിച്ചു. എന്നാൽ കൂടുതൽ ജനകീയ വിഷയങ്ങൾ ഇൻഡ്യ മുന്നണിയുടെ ഭാഗമായി ഉന്നയിക്കാൻ ആണ് കോൺഗ്രസ് തീരുമാനം. ഇന്നലെ വൈകീട്ട് സോണിയാ ഗാന്ധിയുടെ വസതിയിൽ ചേർന്ന കോൺഗ്രസ് പാർലമെൻ്ററി സ്ട്രാറ്റജി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
ജമ്മു കശ്മീർ റിസർവേഷൻ ഭേദഗതി ബിൽ, ജമ്മു കശ്മീർ പുനഃസംഘടന ഭേദഗതി ബിൽ എന്നിവയാണ് ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിക്കുക. ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി എടുത്ത് മാറ്റി രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയ പുനഃസംഘടന ചട്ടത്തിൽ ഭേദഗതി വരുത്താനാണ് കേന്ദ്ര സർക്കാർ നീക്കം. ഒരുപക്ഷേ ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് ഉൾപ്പടെയുള്ള വിഷയങ്ങളിൽ നിയമ നിർമാണം മാറ്റങ്ങൾ കൊണ്ട് വന്നേക്കാം.