ഉദയ്പൂർ കൊലപാതകം: ഏഴുപേർ കസ്റ്റഡിയിൽ

പ്രതികളെ എൻ.ഐ.എ ഡൽഹിയിലെത്തിച്ചു ചോദ്യം ചെയ്യും

Update: 2022-06-30 09:08 GMT
Advertising

ഉദയ്പൂർ കൊലപാതകക്കേസിൽ കേസിൽ ഏഴ് പേർ കസ്റ്റഡിയിൽ. പ്രതികളെ എൻഐഎ ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിലെ മുഖ്യപ്രതികളായ റിയാസ് അഖ്താരി, ഗൗസ് മുഹമ്മദ് എന്നിവർക്ക് പാകിസ്ഥാൻ ആസ്ഥാനമായ സംഘടനയുമായി ബന്ധമുണ്ടെന്ന് രാജസ്ഥാൻ ഡി.ജി.പി എം. എൽ ലാത്തർ വ്യക്തമാക്കിയിരുന്നു. ഈ ബന്ധത്തെ കുറിച്ചായിരിക്കുക്കും എൻ ഐ എ പ്രധാനമായും പ്രതികളിൽ നിന്ന് ചോദിച്ചറിയുക. 2014ൽ പ്രതികളിൽ ഒരാൾ കറാച്ചി സന്ദർശിച്ചിരുന്നതായും ഇത് എന്തിനായിരുന്നെന്നും അന്വേഷിക്കും. കൂടാതെ, പ്രതികളെ എൻ.ഐ.എ ഡൽഹിയിലെത്തിച്ചു ചോദ്യം ചെയ്യും. ഡൽഹയിൽ ഇവർ ചിലരുമായി ബന്ധമുണ്ടെന്ന കണ്ടെത്തിലിനെ തുടർന്നാണിത്. മുഖ്യപ്രതികളെ കൂടാതെ കസ്റ്റഡിയിലെടുത്ത 7 പേരെയും ചോദ്യം ചെയ്യും. കലാപങ്ങൾ ഉണ്ടാകാതിരിക്കാൻ ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും ജാഗ്രതനിർദേശം നൽകിയിട്ടുണ്ട്.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് ഉദയ്പൂരിലെത്തി കൊല്ലപ്പെട്ട കനയ്യലാലിന്റെ കുടുംബത്തെ കണ്ടു. കുറ്റവാളികളെ സംരക്ഷിക്കില്ലെന്നും സമാധാനാന്തരീക്ഷം തകർക്കരുതെന്നും അശോക് ഗെഹലോട്ട് പറഞ്ഞു. കൊലപാതകത്തിലെ മുഖ്യപ്രതികളായ റിയാസ് അഖ്താരി, ഗൗസ് മുഹമ്മദ് എന്നിവർക്ക് കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ജയ്പൂരിൽ വ്യാപാരികൾ ബന്ദ് ആചരിക്കുകയാണ്. ഉദയ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ രാഷ്ട്രീയ പാർട്ടികൾ തീരുമാനമെടുത്തിരുന്നു. ഇന്നലെ നടന്ന സർവകക്ഷി യോഗം കൊലപാതകത്തെ അപലപിക്കുകയും അക്രമങ്ങളിലേക്ക് തിരിയരുത് എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. അതേ സമയം സർക്കാരിൻറെ കഴിവുകേടാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന വിമർശനം ബി ജെ പി ശക്തമാക്കുകയാണ്.

കൃത്യം നടത്തിയ പ്രതികളെ മണിക്കൂറുകൾക്കകം രാജസ്ഥാൻ പോലീസ് പിടികൂടിയെങ്കിലും ജയ്പൂർ മാർക്കറ്റിൽ കടകൾ ഇന്നും തുറക്കില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് വ്യാപാരി സംഘടനയായ സംയുക്ത് വ്യാപാർ സംഘ് അറിയിച്ചിരുന്നു. അതേസമയം സംസ്ഥാനത്ത് ജനജീവിതം സമാധാന പൂർണമാകണമെന്ന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നിലപാടിനെ മുഴുവൻ പാർട്ടികളും പിന്തുണച്ചു. ഇന്നലെ നടന്ന സർവകക്ഷി യോഗം കൊലപാതകത്തെ അപലപിക്കുകയും അക്രമങ്ങളിലേക്ക് തിരിയരുത് എന്ന് ജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.

എന്നാൽ ഗ്രാമീണ മേഖലകളിൽ ഒറ്റപ്പെട്ട ചില സംഘർഷങ്ങൾ ഇന്നലെയും ഉണ്ടായി. കനയ്യ ലാലിന്റെ മരണത്തിൽ കോൺഗ്രസ് സർക്കാരിന് എതിരായ ആരോപണങ്ങൾ പ്രതിപക്ഷ പാർട്ടിയായ ബിജെപി ശക്തമാക്കിയിട്ടുണ്ട്.  തയ്യൽക്കാരനായ കനയ്യ ലാൽ സാഹു എന്നയാളെയാണ് കൊല്ലപ്പെട്ടത്. കൊല നടത്താൻ ഉപയോഗിച്ച ആയുധങ്ങളുമായി രണ്ട് ചെറുപ്പക്കാർ സമൂഹ്യമാധ്യമങ്ങളിൽ കൊലവിളി നടത്തുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പരാമർശിച്ചു ഭീഷണി ഉയർത്തുകയും ചെയ്തിരുന്നു. കടയുടമയുടെ അടുത്ത് അളവെടുക്കാനെന്ന രീതിയിലെത്തിയായിരുന്നു കൊലപാതകം. സംഭവത്തിൽ സ്ഥലത്ത് സ്ഥലത്ത് 24 മണിക്കൂർ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News