തെരുവുനായ്ക്കളെ വിഷം കൊടുത്തുകൊന്നു; പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

18 തെരുവ് നായ്ക്കളെയാണ് ഇവർ വിഷം നൽകി കൊന്നത്.

Update: 2022-10-17 12:44 GMT
Advertising

അമരാവതി: തെരുവുനായ്ക്കളെ വിഷം കൊടുത്തു കൊന്ന സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ ഏലൂർ ജില്ലയിലെ ചെബ്റോൾ ​ഗ്രാമത്തിലാണ് സംഭവം. പഞ്ചായത്ത് സർപഞ്ച്, സെക്രട്ടറി, കൃത്യം നടത്തിയ ആൾ എന്നിവരാണ് അറസ്റ്റിലായത്.

18 തെരുവ് നായ്ക്കളെയാണ് ഇവർ വിഷം നൽകി കൊന്നത്. ചെബ്റോൾ സ്വദേശിയായ കെ വീരബാബുവാണ് വില്ലേജ് സെക്രട്ടറിയുടെയും സർപഞ്ചിന്റെയും ഉത്തരവിനെ തുടർന്ന് തെരുവുനായ്ക്കളെ വിഷം കൊടുത്തു കൊന്നത്. ഐ.പി.സി 428, 429 വകുപ്പുകളും മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ പ്രസക്തമായ വകുപ്പുകളും പ്രകാരമാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്.

ഗ്രാമത്തിലെ എല്ലാ തെരുവുനായ്ക്കളെയും കൊല്ലാൻ പഞ്ചായത്ത് സെക്രട്ടറിയും ചെബ്റോൾ സർപഞ്ചും ചേർന്ന് വീരബാബു എന്നയാളെ ഏർപ്പാടാക്കിയതായി ഒക്ടോബർ 15നാണ് തനിക്ക് വിവരം ലഭിച്ചതെന്ന് ഏലൂരിലെ മൃഗാവകാശ പ്രവർത്തക ശ്രീലത ചള്ളപ്പള്ളി പറഞ്ഞു.

"ഇത് പരിശോധിക്കാൻ ഞാൻ രണ്ട് ആളുകളെ അയച്ചു. പക്ഷേ അവർ അവിടെ എത്തിയപ്പോഴേക്കും 18 നായ്ക്കളെ വിഷം കുത്തിവച്ച് കൊന്നിരുന്നു. കൂടുതൽ നായകളെ കൊല്ലുന്നത് തടയാനും കേസെടുക്കാനും ഞങ്ങൾ പൊലീസിനോടും മറ്റ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു"- ശ്രീലത പറഞ്ഞു.

നേരത്തെ എലൂർ ജില്ലയുടെ മറ്റ് ഭാഗങ്ങളിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ‍‍ഞങ്ങൾ കേസുകൾ ഫയൽ ചെയ്യുകയും കോടതിയിൽ ഹാജരാവുകയും ചെയ്യുന്നു. എന്നാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. അതിനാൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഇനിയുള്ള മൃഗപീഡനം തടയണമെന്നും കലക്ടറോട് അഭ്യർഥിക്കുന്നതായും ശ്രീലത കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News