'സി.പി.എമ്മും ബി.ജെ.പിക്കൊപ്പം ചേർന്ന് കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നു'; രൂക്ഷവിമർശനവുമായി മമത ബാനർജി

'ഇത് വളരെ സങ്കടകരമാണെന്നാണ് കേരള മുഖ്യമന്ത്രിയോട് പറയാനുള്ളത്'

Update: 2023-05-09 16:32 GMT
Editor : Lissy P | By : Web Desk
Advertising

കൊൽക്കത്ത:  വിവാദ സിനിമ 'ദി കേരള സ്‌റ്റോറി' നിരോധിക്കേണ്ടിയിരുന്നത് താനല്ല, സി.പി.എമ്മായിരുന്നെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 'ഞാൻ അല്ല സിപിഎം ആയിരുന്നു ഈ സിനിമയെ എതിർക്കേണ്ടിയിരുന്നത്. എന്നാൽ അവർ ബി.ജെ.പിക്കൊപ്പം ചേർന്ന് സിനിമ പ്രദർശിപ്പിക്കുകയാണ്'.. മമത പറഞ്ഞു. 'ദി കേരള സ്റ്റോറി' ബംഗാളിൽ നിരോധിച്ചുകൊണ്ട് സംസാരിക്കുന്നതിനിടയിലാണ് സിപിഎമ്മിനെയും കേരള  മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ചത്.

എന്താണ് ഈ കേരള സ്റ്റോറി..ഞാൻ സിപിഎമ്മിനെ പിന്തുണക്കുന്നില്ല. ജനങ്ങളെയാണ് പിന്തുണക്കുന്നതെന്നും അവർ പറഞ്ഞു. ഇത് വളരെ സങ്കടകരമാണെന്നാണ് കേരള മുഖ്യമന്ത്രിയോട് പറയാനുള്ളതെന്നും മമത വ്യക്തമാക്കി.

 വിദ്വേഷം പ്രചരിപ്പിക്കുന്ന 'ദി കേരള സ്റ്റോറി'ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ബംഗാൾ സർക്കാര്‍ കേരള സ്റ്റോറിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. വിദ്വേഷവും അക്രമവും ഒഴിവാക്കാനും സംസ്ഥാനത്ത് സമാധാനം നിലനിർത്താനുമായി ദി കേരള സ്റ്റോറി നിരോധിക്കുകയാണെന്ന് മമത ബാനർജി പറഞ്ഞു.

ചിത്രത്തിന്റെ നിരോധനം ഉറപ്പാക്കാൻ ബംഗാൾ മുഖ്യമന്ത്രി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. ''ആദ്യം അവർ കശ്മീർ ഫയലുകളുമായി വന്നു, ഇപ്പോൾ അത് കേരള സ്റ്റോറിയാണ്, പിന്നെ അവർ ബംഗാൾ ഫയലുകൾക്കായി പ്ലാൻ ചെയ്യുന്നു''- മമത ബാനർജി പറഞ്ഞു. എന്തിനാണ് ബിജെപി വർഗീയ ലഹളയുണ്ടാക്കാൻ ശ്രമിക്കുന്നതെന്നും മമത ചോദിച്ചു. മെയ് അഞ്ചിനാണ് കേരള സ്റ്റോറി റിലീസ് ചെയ്തത്.

നേരത്തെ തമിഴ്നാട്ടിലും കേരള സ്റ്റോറിയുടെ പ്രദര്‍ശനവും നിലച്ചിരുന്നു. സിംഗിള്‍ സ്ക്രീന്‍ തിയറ്ററുകള്‍ക്ക് പിന്നാലെ തമിഴ്നാട്ടിലെ മള്‍ട്ടിപ്ലെക്സ് തിയറ്ററുകള്‍ കൂടി പ്രദർശനത്തിനെതിരെ തീരുമാനം എടുത്തതോടെയാണ് 'ദി കേരള സ്റ്റോറി'യുടെ പ്രദര്‍ശനം തമിഴ്നാട്ടില്‍ നിര്‍ത്തിയത്.  

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News