'മതപരിവര്‍ത്തനം വഞ്ചനാപരമാണെന്ന് ആരാണ് നിര്‍ണയിക്കുക?, ആര്‍ക്കാണ് അവകാശം?'; ചോദ്യവുമായി സുപ്രിം കോടതി
കോടതി ഇരിക്കുന്നത് നിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കാനാണെന്നും നിയമം നിര്‍മിക്കാനല്ലെന്നും ചീഫ് ജസ്റ്റിസ് ബി.ആർ ഗവായി പറഞ്ഞു
Supreme Court | Photo | Special Arragement
ഡൽഹി: മിശ്രവിവാഹം വഞ്ചനയാണോ അല്ലയോ എന്ന് കൃത്യമായി തീരുമാനിക്കാൻ ആർക്കാണ് അവകാശമുള്ളതെന്ന് സുപ്രിം കോടതി.വഞ്ചനാപരമായ മതപരിവർത്തനങ്ങൾ പൂർണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. കോടതി ഇരിക്കുന്നത് നിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കാനാണെന്നും നിയമം നിര്‍മിക്കാനല്ലെന്നും ചീഫ് ജസ്റ്റിസ് ബി.ആർ ഗവായി പറഞ്ഞു.
എന്നാൽ പ്രലോഭനങ്ങളിലൂടെയും ഇരട്ടത്താപ്പിലൂടെയും മതപരിവർത്തനം നടത്തുന്നതിനെതിരെയാണ് തന്‍റെ ഹരജിയെന്ന് ഹർജിക്കാരനും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം ഒരാൾക്ക് മതം പ്രചരിപ്പിക്കാൻ അവകാശമുണ്ടെന്നും എന്നാൽ വഞ്ചനയിലൂടെയോ ബലപ്രയോഗത്തിലൂടെയോ മതപരിവർത്തനം നടത്താൻ അവകാശമില്ലെന്നും ഉപാധ്യായ വാദിച്ചു.
ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഹരിയാന, ജാർഖണ്ഡ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ മതസ്വാതന്ത്ര്യ നിയമങ്ങൾ ഒന്നിനുപുറകെ ഒന്നായി പാസാക്കിയിട്ടുണ്ടെന്നും രാജസ്ഥാൻ അടുത്തിടെ ഒന്ന് പാസാക്കിയിട്ടുണ്ടെന്നും മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ്, അഭിഭാഷക വൃന്ദ ഗ്രോവർ എന്നിവർക്കൊപ്പം കേസിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ സി.യു സിങ് പറഞ്ഞു.
"നിയമങ്ങളുടെ ഒരു കൂട്ടം മതസ്വാതന്ത്ര്യ നിയമങ്ങൾ എന്നാണ് വിശേഷിപ്പിക്കുന്നത്, എന്നാൽ അവയിൽ സ്വാതന്ത്ര്യം ഒഴികെ മറ്റെല്ലാം അടങ്ങിയിരിക്കുന്നു. അവ ഫലത്തിൽ മതപരിവർത്തന വിരുദ്ധ നിയമങ്ങളാണ്," മതപരിവർത്തന വിരുദ്ധ നിയമങ്ങളുടെ സാധുത ചോദ്യം ചെയ്ത ഒരു എൻജിഒയ്ക്ക് വേണ്ടി ഹാജരായ സിങ് ചൂണ്ടിക്കാട്ടി. കൂടുതൽ കര്‍ക്കശമായിക്കൊണ്ടിരിക്കുന്ന ഈ നിയമങ്ങൾ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ നിയമങ്ങളിൽ അടുത്തിടെ വരുത്തിയ ഭേദഗതികൾ മിശ്രവിവാഹത്തിൽ ഏർപ്പെടുന്ന ദമ്പതികൾക്കെതിരെ ക്രിമിനൽ പരാതികൾ ഫയൽ ചെയ്യാൻ മൂന്നാം കക്ഷികൾക്ക് അധികാരം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി 2023ൽ സുപ്രിം കോടതി തള്ളിയിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ കേന്ദ്രം ഇടപെടണണെന്നും നിയമന കമ്മീഷനോട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സുപ്രിം കോടതി നിര്‍ദേശിക്കണമെന്നുമായിരുന്നു കര്‍ണാടക സ്വദേശിയായ ജെറോം ആന്‍റോയുടെ ഹരജി.
മതപരിവര്‍ത്തന നിരോധന നിയമം ഉത്തരാഖണ്ഡിൽ ഈയിടെ കൂടുതൽ കര്‍ക്കശമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നിയമത്തില്‍ ഭേദഗതികള്‍ വരുത്താനുള്ള നിര്‍ദേശം ഉത്തരാഖണ്ഡ് മന്ത്രിസഭ കഴിഞ്ഞ മാസം അംഗീകരിച്ചിരുന്നു. അനധികൃത മതപരിവര്‍ത്തനത്തിന് കഠിനമായ ശിക്ഷ നല്‍കുന്നതിനോടൊപ്പം, ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ തടയാനും ഇരകളായവരെ സംരക്ഷിക്കാനും പുതിയ ബില്ലില്‍ വ്യവസ്ഥകളുണ്ട്. സമ്മാനങ്ങള്‍, പണം, ജോലി, സൗജന്യ വിദ്യാഭ്യാസം, വിവാഹ വാഗ്ദാനം, മതവികാരം വ്രണപ്പെടുത്തുക, മറ്റൊരു മതത്തെ മഹത്വവല്‍ക്കരിക്കുക എന്നിവയെല്ലാം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള പ്രലോഭനങ്ങളായി കണക്കാക്കും. ഇത് പുതിയ നിയമപ്രകാരം കുറ്റകരമാണ്. സാമൂഹിക മാധ്യമങ്ങള്‍, മെസ്സേജിങ് ആപ്പുകള്‍, മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവ വഴി മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതും പ്രേരിപ്പിക്കുന്നതും പുതിയ ബില്‍ പ്രകാരം ശിക്ഷാര്‍ഹമാണ്.