മടവൂർ വാസുദേവൻ നായർ കഥകളി അവതരണത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
കൊല്ലം അഞ്ചലിൽ കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രശസ്ത കഥകളി ആചാര്യൻ പത്മഭൂഷൺ മടവൂർ വാസുദേവൻ നായർ അന്തരിച്ചു. 89 വയസ്സായിരുന്നു. കൊല്ലം അഞ്ചലിൽ കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
1929ല്‍ തിരുവനന്തപുരം ജില്ലയിലെ മടവൂരിലായിരുന്നു ജനനം. കത്തി വേഷങ്ങളിൽ ആട്ട വേദികളെ പ്രകമ്പനം കൊള്ളിച്ച ചെങ്ങന്നൂർ രാമൻപിള്ളയുടെ ശിഷ്യനാണ് മടവൂർ. ഗുരുകുല വിദ്യാഭ്യാസ രീതിയിൽ ആണ് കഥകളി പഠിച്ചത്. കഥകളി അധ്യാപകൻ കൂടിയായിരുന്ന മടവൂര്‍, സംഗീത നാടക അക്കാദമി അവാർഡ്, കേന്ദ്രസർക്കാർ ഫെലോഷിപ്പ് എന്നിവ നേടിയിട്ടുണ്ട്.
കലാമണ്ഡലം അവാർഡ്, തുളസീവനം അവാർഡ്, രംഗ കുലപതി, കലാദർപ്പണ അവാർഡുകളും നേടിയ മടവൂർ വാസുദേവൻ നായരെ 2011ല്‍ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു. പത്താം വയസ്സിൽ കച്ച കെട്ടിത്തുടങ്ങിയ ഈ കലാകാരൻ ഈ കാലയളവിനുള്ളിലും ആട്ട അരങ്ങിൽ സജീവ സാന്നിധ്യമായിരുന്നു.