ലോകസഭ തെരഞ്ഞെടുപ്പ് സഖ്യസാധ്യതകള്‍ സിപിഎം പിബി ചര്‍ച്ച ചെയ്യും

തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കേ സ്വീകരിക്കേണ്ട സഖ്യസാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ചകളാണ് രണ്ട് ദിവസമായി ചേരുന്ന പിബിയില്‍ നടക്കുക

Update: 2018-08-03 03:00 GMT

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സഖ്യസാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഎം പിബി യോഗം ഇന്ന് ചേരും. രാജ്യത്ത് വിശാലസഖ്യത്തിനും മൂന്നാം മുന്നണിക്കും നിലവില്‍ യാതൊരു സാധ്യതയുമില്ലെന്നാണ് സിപിഎം നിലപാട്. സംസ്ഥാനങ്ങളിലെ രാഷ്ട്രീയസാഹചര്യത്തിനനുസരിച്ച് സഖ്യം രൂപികരിക്കുന്നത് സംബന്ധിച്ചാകും ചര്‍ച്ച നടക്കുക.

തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കേ സ്വീകരിക്കേണ്ട സഖ്യസാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ചകളാണ് രണ്ട് ദിവസമായി ചേരുന്ന പിബിയില്‍ നടക്കുക. വിശാലസഖ്യത്തെന്റെയും മൂന്നാം മുന്നണിയുടെയും സാധ്യതകള്‍ സിപിഎം തള്ളുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ സംബന്ധിച്ച് പിബിയില്‍ വിശദമായ ചര്‍ച്ച നടക്കും. ഓരോ സംസ്ഥാനത്തും യോജിക്കാവുന്ന കക്ഷികളുമായി സഖ്യം രൂപീകരിക്കാനാണ് സിപിഎമ്മിന്റെ ഉദ്ദേശം. സംസ്ഥാനങ്ങളില്‍ നിന്ന് പരമാവധി ബിജെപി വിരുദ്ധ വോട്ടുകള്‍ സമാഹരിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാകും ഇത്തരത്തില്‍ നീക്കം നടത്തുക. മൂന്നാമണിക്കും നിലവില്‍ പ്രസ്‌കതിയില്ലെന്നും സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള വ്യക്തമാക്കി.

പ്രാഥമിക ചര്‍ച്ചകള്‍ക്കാണ് പിബിയില്‍ തുടക്കമിടുന്നതെങ്കിലും അന്തിമ നിലപാട് ഡിസംബറില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റിയിലാകും രൂപപ്പെടുക. തെരഞ്ഞെടുപ്പിന് മുന്‍പായി നിശ്ചയിച്ചിരിക്കുന്ന കര്‍ഷക റാലികള്‍ വിജയിപ്പിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളും പിബിയില്‍ ചര്‍ച്ചയാകും.

Tags:    

Similar News