ശബരിമല സ്ത്രീ പ്രവേശനവിഷയത്തില്‍ വിശ്വാസികളുടെ വികാരത്തിനൊപ്പമെന്ന് കോണ്‍ഗ്രസ്

സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് ഹിന്ദുസംഘടനകള്‍ തെരുവിലിറങ്ങിയതോടെയും വികാരത്തെ ഉപയോഗപ്പെടുത്താന്‍ ബി.ജെ.പി ശ്രമിക്കുമെന്ന ആശങ്കയിലും വിശ്വാസികളുടെ ഒപ്പമെന്ന നിലപാടില്‍ എത്തുകയായിരുന്നു കോണ്‍ഗ്രസ് 

Update: 2018-10-04 01:22 GMT

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ വികാരത്തിനൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. പുനഃപരിശോധന ഹരജി നല്‍കാനുള്ള നീക്കത്തെയും പിന്തുണക്കും. സ്ത്രീ പ്രവേശന നിലപാടിനെ അംഗീകരിക്കുന്ന ഒരു വിഭാഗവും കോണ്‍ഗ്രസിലുണ്ട്.

ശബരിമലയില്‍ സ്ത്രീവേശനം അനുവദിച്ചുകൊണ്ട് സുപ്രിം കോടതി ഉത്തരവ് വന്നതുമുതല്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച കോണ്‍ഗ്രസില്‍ ആശയ അവ്യക്തത ഉണ്ടായിരുന്നു. സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന പുരോഗമന നിലപാട് ഒരു വശത്തും വിധിക്കെതിരെ വിശ്വാസികളിലെ വലിയ വിഭാഗത്തിനുള്ള എതിര്‍പ്പ് മറുഭാഗത്തും. വിശ്വാസികളുടെ വികാരത്തെ ഉപയോഗപ്പെടുത്താന്‍ ബി.ജെ.പി ശ്രമിക്കുമെന്ന ആശങ്കയും ഉയര്‍ന്നു. സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് ഹിന്ദു സംഘടനകള്‍ തെരുവിലിറങ്ങിയതോടെ വിശ്വാസികള്‍ക്ക് അനുകൂല നിലപാടിലേക്ക് എത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.

Advertising
Advertising

Full View

ഇന്നലെ പന്തളത്ത് സന്ദര്‍ശനം നടത്തി വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് നിലപാട് വ്യക്തമാക്കി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും നിലപാട് കൃത്യപ്പെടുത്തി. സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടുള്ളവര്‍ പാര്‍ട്ടിയിലുണ്ടെങ്കിലും മേല്‍കൈ ലഭിച്ചത് മുതിര്‍ന്ന നേതാക്കളുടെ നിലപാടിനാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി വരാനിരിക്കുന്ന സാഹചര്യവും കോണ്‍ഗ്രസിന്റെ നിലപാടിനെ സ്വാധീനിച്ചു. എതിരഭിപ്രായമുള്ളവരും നിലപാട് പരസ്യമാക്കി രംഗത്തുവരാന്‍ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന സൂചന.

Tags:    

Similar News