പൊലീസ് ഡ്രൈവര്‍ ഉള്‍പ്പെട്ടത് സൈബര്‍ സെല്ലിന്റെ അബദ്ധം; വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടി  

Update: 2018-10-26 12:16 GMT

ശബരിമലയിലെ അക്രമവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട പ്രതികളുടെ ചിത്രങ്ങളില്‍ പൊലീസുകാരന്‍ ഉള്‍പ്പെട്ടതിനെ ചൊല്ലി വിവാദം. പ്രതിഷേധക്കാര്‍ക്കിടയില്‍ പൊലീസുകാര്‍ നുഴഞ്ഞുകയറി അക്രമം അഴിച്ചുവിടുകയായിരുന്നെന്നാണ് ബി.ജെ.പിയുടെ ആരോപണം. എന്നാല്‍ പൊലീസുകാരന്റെ ചിത്രം അബദ്ധത്തില്‍ ഉള്‍പ്പെട്ടതാണെന്നും ഇത് സംബന്ധിച്ച് വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും പത്തനംതിട്ട ഡി.വൈ.എസ്.പി അറിയിച്ചു.

Full View

ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പിടികൂടാനുള്ള 210 പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. ഇതില്‍ 167 മതായി ഉള്‍പ്പെടുത്തിയിരുന്നത് പത്തനംതിട്ട എ.ആര്‍ ക്യാമ്പിലെ ഡ്രൈവറും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറുമായ ഇബ്രാഹിമിന്റെ ചിത്രമായിരുന്നു. സംഭവം വിവാദമായതോടെ പൊലീസ് ചിത്രം പിന്‍വലിച്ചു. സംഭവ സ്ഥലത്ത് മഫ്തിയില്‍ എത്തിയ ഇബ്രാഹിമിന്റെ ചിത്രം വീഡിയോ സൈബര്‍ സെല്‍ വീഡിയോ ദൃശ്യത്തില്‍ നിന്ന് പകര്‍ത്തുകയായിരുന്നു. പൊലീസ് വാഹനം ആക്രമിക്കപ്പെടുന്നത് ഒഴിവാക്കാനായി വാഹനം എടുത്ത് മാറ്റാന്‍ എത്തിയതായിരുന്നു ഇബ്രാഹിം.

അതേസമയം പൊലീസുകാരന്‍ പ്രതികളുടെ ചിത്രങ്ങളില്‍ ഉള്‍പ്പെട്ടത് യാദൃശ്ചികമല്ലെന്നാണ് ബി.ജെ.പിയുടെ ആരോപണം. പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികളുടെ ചിത്രങ്ങളില്‍ ഉള്‍പ്പെട്ടതില്‍ നവ മാധ്യമങ്ങളില്‍ വ്യാപക വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പത്തനംതിട്ട ഡി.വൈ.എസ്.പി അറിയിച്ചു.

Tags:    

Similar News