ശബരിമല കര്‍മസമിതി നടത്തിയ പ്രകടനത്തിന് നേരെയുണ്ടായ കല്ലേറില്‍ പരിക്കേറ്റയാള്‍ മരിച്ചു
കുരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താനാണ് മരിച്ചത്
പത്തനംതിട്ട പന്തളത്ത് സി.പി.എം - ബി.ജെ.പി സംഘര്‍ഷത്തിനിടെ കല്ലേറില്‍ പരിക്കേറ്റ ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകന്‍ മരിച്ചു . കൂരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താനാണ് മരിച്ചത്. സി.പി.എംഏരിയ കമ്മിറ്റി ഓഫീസില്‍ നിന്നുണ്ടായ കല്ലേറിലാണ് ചന്ദ്രന്‍ പരിക്കേറ്റതെന്ന് കര്‍മ്മ സമിതി ആരോപിച്ചു.
ഇന്നലെ വൈകീട്ട് പന്തളം എം.സി റോഡില്‍ ബി.ജെ.പി പ്രവര്‍ത്തകരും ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിലേക്ക് സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിന് മുകളില് നിന്ന് കല്ലേറുണ്ടായി. തുടര്ന്ന് ഇരുകൂട്ടരും പരസ്പരം കല്ലേറ് നടത്തി. ഇതിനിടയിലാണ് ചന്ദ്രന്‍ ഉണ്ണിത്താനും സിവില്‍ പൊലീസ് ഓഫീസര്‍ രാജേഷ് അടക്കം പത്തോളം പേര്‍ക്ക് പരിക്കേറ്റത്. തലക്ക് ഗുരുതര പരിക്കേറ്റ ചന്ദ്രന്‍ ഉണ്ണിത്താനെ വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം
മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സ്ഥിതി വഷളായതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാത്രി 11 മണിയോടെയാണ് മരണംസ്ഥിരീകരിച്ചത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സി.പി.ഒ രാജേഷിന്റെ സ്ഥിതി ഗുരുതരമാണ്. ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തിന് ശേഷം ഇന്നലെ ഉച്ചയോടെയാണ് പന്തളത്ത് സി.പി.എംബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം തുടങ്ങിയത്. ഒരു കെ.എസ്. ആര്‍. ടി.സി ബസും ഒരു കാറും എറിഞ്ഞ് തകര്‍ക്കപ്പെട്ടു. കര്‍മസമിതിയുടെ നേതൃത്വത്തില്‍ എം.സി റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് ഏറെ നേരം ഗതാഗത തടസവുമുണ്ടായിരുന്നു. ക്രമസമാധാന പ്രശ്നം നിലനില്ക്കുന്നതിനാല്‍ പന്തളത്തെ പൊലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്.