പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിരക്കുകൾ പിൻവലിച്ച് സൗജന്യമാക്കണമെന്ന ആവശ്യം ശക്തം
സാമൂഹ്യപ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെത്തി കേന്ദ്രമന്ത്രിമാരെയും വിവിധ പാർട്ടി നേതാക്കളെയും കണ്ടു.
ഗള്‍ഫില്‍ നിന്ന് പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിരക്കുകൾ പിൻവലിച്ച് സൗജന്യമാക്കണമെന്ന ആവശ്യം ശക്തം. സാമൂഹ്യപ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെത്തി കേന്ദ്രമന്ത്രിമാരെയും വിവിധ പാർട്ടി നേതാക്കളെയും കണ്ടു. മരണശേഷവും പ്രവാസികളെ ചൂഷണം ചെയ്യുന്ന കേന്ദ്ര നിലപാട് അവസാനിക്കണമെന്നാണ് ആവശ്യം.
ഗൾഫ് രാജ്യങ്ങളിൽവെച്ച് പ്രവാസി മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തൂക്കി നോക്കിയശേഷം നിരക്ക് ഈടാക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. ഇതിനെതിരായി പ്രതിഷേധം ശക്തമായതോടെ കേന്ദ്രം നിരക്ക് ഏകീകരിച്ചു. പ്രായപൂര്‍ത്തായയവരുടെ മൃതദേഹം കൊണ്ടുപോകുന്നതിന് 1500 ദിര്‍ഹം. 12 വയസിന് താഴെയുള്ളവരുടെ മൃതദേഹത്തിന് ഇതിന്റെ പകുതി എന്ന നിരക്ക് കഴിഞ്ഞ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഇതിനെതിരായാണ് അഷ്റഫ് താമരശ്ശേരി അടക്കമുള്ളവർ പ്രതിഷേധിക്കുന്നത്.
ബംഗ്ലാദേശ്, പാകിസ്താൻ അടക്കമുള്ള രാജ്യങ്ങൾ സൗജന്യമായി പൗരന്മാരുടെ മൃതദേഹം നാട്ടിലേക്ക് പോകുമ്പോൾ ഇന്ത്യ എന്തുകൊണ്ട് തുക ഈടാക്കുന്നു എന്നാണ് ഇവർ ഉന്നയിക്കുന്ന ചോദ്യം. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനെ കണ്ടും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും ആവശ്യമുന്നയിച്ച് സമീപിച്ചിരുന്നു. രാജ്യത്തെ എല്ലാ എം.പിമാർക്കും നിവേദനം നൽകുമെന്നും അഷ്റഫ് താമരശേരി പറഞ്ഞു.