ശബരിമല യുവതി പ്രവേശനം; ബി.ജെ.പിയുടെ സമരം ഇന്ന് അവസാനിപ്പിക്കും

ശബരിമല നട അടയ്ക്കുന്നതും പുനഃപരിശോധനാ ഹരജി പരിഗണിക്കുന്നത് മാറ്റുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. 

Update: 2019-01-20 03:12 GMT

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ബി.ജെ.പി നടത്തി വന്ന സമരം ഇന്ന് അവസാനിപ്പിക്കും. ശബരിമല നട അടയ്ക്കുന്നതും പുനഃപരിശോധനാ ഹരജി പരിഗണിക്കുന്നത് മാറ്റുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം . നിരാഹാര സമരം നിർത്താനാണ് ആർ.എസ്.എസും നിർദ്ദേശം നൽകിയത്. വിശ്വാസ സംരക്ഷണത്തിനായുള്ള സമരം പൂർണ വിജയമായില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരൻപിള്ള പറഞ്ഞു.

Full View

ശബരിമല പ്രശ്നം രാഷ്ട്രീയമായി ഉയർത്തി നേട്ടമുണ്ടാക്കുന്നതിനായിരുന്നു സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം തുടങ്ങിയത്. പാർട്ടി അണികളിൽ ആവേശം പകർന്ന് നടന്ന സമരം പക്ഷേ മുന്നോട് പോകുന്തോറും പ്രതീക്ഷിച്ച വിജയം കാണാനായില്ല. സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ പിൻവലിക്കണമെന്നതായിരുന്നു സമരത്തിന്റെ പ്രധാന ആവശ്യം എന്നാൽ മകരവിളക്കിന് ശേഷമാണ് നിരോധനാജ്ഞ നീക്കിയത്. ഇതോടെ സമരം പുനഃപരിശോധന ഹരജി പരിഗണിക്കുന്നത് വരെ തുടരാൻ തീരുമാനിച്ചു. എന്നാൽ അതും നീളുമെന്നായതോടെ സമരം തുടരുന്നതിൽ അർഥമില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

സമരം സെക്രട്ടേറിയറ്റിനു മുന്നിലേക്ക് മാറ്റിയത് തന്നെ പാർട്ടിയിൽ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ടായിരുന്നു. സമരം അവസാനിപ്പിക്കുന്നതോടെ പ്രശ്നം പാർട്ടിയിൽ വീണ്ടും തല പൊക്കാനാണ് സാധ്യത. അതിനാൽ ആർ.എസ്.എസിന്റെ കൂടി നിർദ്ദേശം വാങ്ങിയാണ് സമരം അവസാനിപ്പിക്കുന്നത്. അതിനിടെ ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എൻ.ഡി.എ നേതാക്കൾ ഗവർണ്ണറെ കണ്ട് നിവേദനം നൽകി.

Tags:    

Similar News