പിണറായി വിജയന്‍ ബിജെപിയുടെ ബി ടീം, ശബരിമല മോഷണത്തെക്കുറിച്ച് മോദി ഒരക്ഷരം മിണ്ടിയില്ല: പ്രിയങ്ക ഗാന്ധി

മോദിക്കെതിരെയാണ് തന്‍റെ പോരാട്ടമെന്ന് നിരന്തരം പറഞ്ഞിട്ടും എന്തുകൊണ്ടാണ് കേന്ദ്ര ഏജൻസികൾ പിണറായിയുടെ പിന്നാലെ വരാത്തതെന്നും പ്രിയങ്ക ചോദിച്ചു

Update: 2026-04-02 12:37 GMT

വയനാട്: പിണറായി വിജയന്‍ ബിജെപിയുടെ ബി ടീമാണെന്ന് പ്രിയങ്ക ഗാന്ധി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒരു ഇടതുപക്ഷ നേതാവിനെ പോലും കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തില്ലെന്നും മോഷണത്തെക്കുറിച്ച് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരക്ഷരം പോലും മിണ്ടിയിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. മുതലപ്പൊഴിയിലെയും ചിറയിന്‍കീഴിലെയും മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധി നേരിടുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

'രാഹുല്‍ ഗാന്ധി കേരളത്തിലെ എംപി ആയതിന് ശേഷം കേരളത്തെക്കുറിച്ച് പലതും തന്നോട് പറഞ്ഞിട്ടുണ്ട്. അന്ന് അക്കാര്യങ്ങളെക്കുറിച്ച് വല്ലാതെ മനസിലായിരുന്നില്ല. പക്ഷെ, എംപി ആയതിന് ശേഷം എന്താണ് സഹോദരന്‍ ഉദ്ദേശിച്ചതെന്ന് താന്‍ അനുഭവിച്ചറിഞ്ഞു. മറ്റൊരിടത്തും ഇല്ലാത്ത സംസ്‌കാരം നമ്മുടെ നാടായ കേരളത്തിനുണ്ട്. ശ്രീനാരായണ ഗുരുവിന്റെ നാടാണ് കേരളം. എന്നാല്‍, കേരളത്തിലെ ആശ, അംഗനവാടി പ്രവര്‍ത്തകര്‍ വല്ലാത്ത ബുദ്ധിമുട്ടിലാണ് കഴിയുന്നത്. ഇടതുപക്ഷ സര്‍ക്കാരിന്റെ അഴിമതിയുടെ ഭാഗമായി കൊല്ലത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാത തകര്‍ന്നു. കൊട്ടിയത്തെ ദേശീയപാത നിര്‍മാണത്തിലും അഴിമതി പ്രകടമാണ്. കൊല്ലത്തെ ടൂറിസം മേഖലകളെ വേണ്ടവിധത്തില്‍ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നില്ല. കൊല്ലത്തെ പരമ്പരാഗത വ്യവസായങ്ങള്‍ തകര്‍ച്ചയുടെ വക്കിലെത്തിനില്‍ക്കുന്നു'. പ്രിയങ്ക പറഞ്ഞു.

Advertising
Advertising

'പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ യുദ്ധം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് നമ്മളെയാണ്. അവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. നമ്മുടെ പല വീടുകളിലുമുള്ള അമ്മമാര്‍ ആശങ്കയിലാണുള്ളത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനവില ക്രമാതീതമായി ഉയരുകയാണ്. ഇതിനെ നിയന്ത്രിക്കാന്‍ കേന്ദ്രത്തിന്റെ കയ്യില്‍ വ്യക്തമായ നയപദ്ധതികളില്ല. ഇന്ത്യക്കാര്‍ക്ക് വേണ്ടി സംസാരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകുന്നില്ല. അമേരിക്കക്കാര്‍ക്ക് വേണ്ടിയാണ് അദ്ദേഹത്തിന്റെ പോരാട്ടം. അമേരിക്കയുമായുള്ള വ്യാപാരക്കരാര്‍ ഇന്ത്യയിലെ കര്‍ഷകര്‍ക്ക് വലിയ നഷ്ടമുണ്ടാക്കും'. പ്രിയങ്ക വിമര്‍ശിച്ചു.

'ഇത്തരം സാഹചര്യങ്ങളില്‍ നമ്മളെ സംരക്ഷിക്കേണ്ട ആളുകളുടെ മോഹം അധികാരമോഹം മാത്രമാണ്. നരേന്ദ്രമോദിക്കെതിരെയാണ് തന്റെ പോരാട്ടമെന്നാണ് പിണറായി എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍, അത് കേള്‍ക്കുമ്പോള്‍ തന്നെ ചിരി വരികയാണ്. അങ്ങനെ പോരാട്ടം നടക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് കേന്ദ്ര ഏജന്‍സികള്‍ പിണറായിയുടെ പിന്നാലെ വരുന്നില്ല? സ്വന്തം കാര്യം മാത്രമാണ് പിണറായി സംരക്ഷിക്കുന്നത്. ബിജെപിയുമായി അദ്ദേഹം രഹസ്യധാരണ ഉണ്ടാക്കിയിരിക്കുന്നു. മോദിയുമായും പലതരത്തിലുള്ള ഡീലുകള്‍ അദ്ദേഹം ഉണ്ടാക്കിവെച്ചിട്ടുണ്ട്.'

'ഇത്തവണത്തെ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പ്രഖ്യാപിച്ച അഞ്ച് ഉറപ്പുകളും നടപ്പിലാക്കും. കര്‍ണാടകയിലും രാജസ്ഥാനിലും നടപ്പിലാക്കിയ കാര്യങ്ങളാണ് ഉറപ്പുകളായി പറയുന്നത്. കഴിഞ്ഞ പത്ത് വര്‍ഷം അനുഭവിച്ചതിനെ കുറിച്ച് ചിന്തിച്ച ശേഷം മാത്രം വോട്ട് ചെയ്യുക'. പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News