തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ പരിഹരിക്കാന്‍ നടപടികളുമായി കോണ്‍ഗ്രസ്

നേതാക്കള്‍ തമ്മിലുള്ള ആശയ വിനിമയത്തിലാണ് ധാരണയുണ്ടായത്

Update: 2019-04-12 03:06 GMT

തിരുവനന്തപുരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പരാതി എ.ഐ.സി.സി തലത്തില്‍ തന്നെ എത്തിയ സാഹചര്യത്തിലാണ് പരിഹാര നടപടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം രൂപം നല്‍കിയത്. തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തില്‍ മേല്‍നോട്ടം രമേശ് ചെന്നിത്തലയെ ഏല്‍പിക്കാന്‍ നേതാക്കള്‍ തമ്മിലുള്ള ആശയ വിനിമയത്തില്‍ തീരുമാനമായി. എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിന് എത്തുന്നതോടൊപ്പം തിരുവനന്തപുരത്ത് പ്രത്യേക ശ്രദ്ധ നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഏകോപനമില്ലായ്മ ഉണ്ടെന്ന് പരാതി ഉയര്‍ന്ന വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ കെ.പി.സി.സി പ്രസിഡന്റ് തന്നെ ശ്രദ്ധിക്കും. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിന്റെ ചുമതലയും കെ.പി.സി.സി പ്രസിഡന്റിനാണ്.

Advertising
Advertising

Full View

കാസര്‍കോട്, തൃശൂര്‍ മണ്ഡലങ്ങളിലെ മേല്‍നോട്ടം കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന് നല്‍കാനും തീരുമാനിച്ചു. രണ്ട് ജില്ലകളിലും നിരന്തരമായി സന്ദര്‍ശിച്ച് പ്രവര്‍ത്തനകള്‍ നിരീക്ഷിക്കും. ഡി.സി.സി പ്രസിഡന്റ് മത്സരിക്കുന്ന പാലക്കാടാണ് പരാതി ഉയര്‍ന്ന മറ്റൊരു ജില്ല. അജയ് തറയിലാനാണ് പാലക്കാടിന്റെ ചുമതല നല്‍കിയിരിക്കുന്നത്. മുന്‍ എം.പി പീതാംബരക്കുറിപ്പിന് ആലപ്പുഴ ജില്ലയുടെ ചുമതലയും നല്‍കിയിട്ടുണ്ട്. സംഘടനാ പിഴവുകള്‍ പരിഹരിച്ച് ആവസാന ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം സജീവമാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. വീഴ്ചകള്‍ അനുവദിക്കില്ലെന്ന സന്ദേശവും പ്രശ്നങ്ങള്‍ ഉയര്‍ന്ന സ്ഥലങ്ങളിലെ നേതാക്കളെ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്.

Tags:    

Similar News