മൂന്നാറില്‍ നാല് വ്യാജപട്ടയങ്ങള്‍ റദ്ദാക്കി; നടപടി രേണുരാജ് സ്ഥലംമാറുന്നതിന് തൊട്ടുമുമ്പ്  

ദേവികുളം അഡീഷണല്‍ തഹസില്‍ദാറായിരുന്ന രവീന്ദ്രന്‍ നല്‍കിയ പട്ടയമാണ് ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം റദ്ദാക്കിയത്.

Update: 2019-10-02 10:05 GMT

സർക്കാർ ഭൂമി കയ്യേറി നിർമിച്ച മൂന്നാറിലെ വ്യാജ പട്ടയങ്ങള്‍ റദ്ദാക്കി. ദേവികുളം സബ് കലക്ടർ സ്ഥാനത്ത് നിന്ന് മാറുന്നതിന് മുമ്പാണ് രേണു രാജിന്റെ നടപടി. ദേവികുളം അഡീഷണല്‍ തഹസില്‍ദാറായിരുന്ന രവീന്ദ്രന്‍ നല്‍കിയ പട്ടയമാണ് ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം റദ്ദാക്കിയത്.

മൂന്നാർ ഇക്കാ നഗറിലെ സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച നാല് വ്യാജപട്ടയങ്ങളാണ് ഹൈക്കോടതിയുടെ നിർദേശ പ്രകാരം ദേവികുളം സബ് കലക്ടറായിരുന്ന രേണു രാജ് റദ്ദാക്കിയത്. സർവേ നമ്പർ 912 ഉള്‍പ്പെട്ട രണ്ടരയേക്കർ ഭൂമിയിലാണ് വ്യാജപട്ടയങ്ങള്‍ പതിച്ചു നല്‍കിയിരുന്നത്. 1999ല്‍ ദേവികുളം അഡീഷണല്‍ തഹസില്‍ദാറായിരുന്ന രവീന്ദ്രനാണ് പട്ടയം അനുവദിച്ചത്. മരിയാദാസ് എന്നയാളുടെയും കുടംബത്തിന്‍റെയും പേരിലായിരുന്നു വ്യാജ പട്ടയം. നാല് പട്ടയങ്ങളിലായി രണ്ടര ഏക്കർ ഭൂമിയാണുള്ളത്. ഇതില് 30 സെന്റ് ഏറ്റെടുക്കാന്‍ തഹസില്‍ദാർക്ക് സബ് കലക്ടർ നിർദേശം നല്‍കിയതായും ഉത്തരവില്‍ പറയുന്നു.

Advertising
Advertising

Full View

സാമൂഹ്യ വനവല്‍ക്കരണത്തിന് 1965ല്‍ പി.എം മാത്യു എന്നയാളുടെ സ്ഥലം സർക്കാർ ഏറ്റെടുത്തിരുന്നു. പിന്നീട് വനംവകുപ്പ് നഴ്സറി സ്ഥാപിച്ചപ്പോള്‍ ജീവനക്കാരനായി എത്തിയ ആളാണ് മരിയാദാസ്. 2014ല്‍ പി.എം മാത്യുവിന്റെ കുടുംബം ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് ദേവികുളം സബ് കലക്ടർ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. ഈ അന്വേഷണം പൂർത്തിയായതോടെയാണ് നാല് രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവുണ്ടായത്. മരിയാദാസിന്റെയും കുടംബത്തിന്റെയും പേരിലുള്ള മറ്റ് 11 പട്ടയങ്ങള്‍ സംബന്ധിച്ച അന്വേഷണം തുടരുകയാണ്.

Tags:    

Similar News