ഫിറോസ് കുന്നംപറമ്പിലിന് എതിരായ ശബ്ദ രേഖ; യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നൽകി

ഫിറോസ് കുന്നമ്പറമ്പിലിന്‍റേതെന്ന ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് യുഡിഎഫ് രംഗത്തെത്തിയത്

Update: 2021-04-03 10:51 GMT
Advertising

തവനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിനെ വ്യക്തിഹത്യ നടത്തി അപവാദ പ്രചരണം നടത്തുന്നവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് തവനൂർ മണ്ഡലം യുഡിഎഫ് കമ്മിറ്റി പരാതി നൽകി. തെരഞ്ഞെടുപ്പ് കമ്മിഷൻ, വരണാധികാരി കൂടിയായ ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർക്കാണ് പരാതി നൽകിയത്. ഫിറോസ് കുന്നമ്പറമ്പിലിന്‍റേതെന്ന ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് യുഡിഎഫ് രംഗത്തെത്തിയത്.

ഫിറോസിനെ സ്ഥാനാർഥിയായി പരിഗണിച്ചത് മുതൽ മന്ത്രി കെ.ടി ജലീലും കൂട്ടരും വൃത്തികെട്ട സൈബർ ആക്രമണം ആരംഭിച്ചതാണെന്നും ഇതിൽ സി.പി.എമ്മിന് ബന്ധമില്ലെന്നും തരംതാണ രീതി അംഗീകരിക്കില്ലെന്നും ഇടത് കേന്ദ്രങ്ങൾ നയം വ്യക്തമാക്കിയിട്ടും ദിനേന എല്ലാ സീമകളും ലംഘിച്ച് നീചമായ രീതിയിൽ കുപ്രചരണം തുടരുന്നത് അപലപനീയമാണെന്നും തവനൂർ മണ്ഡലം യുഡിഎഫ് കമ്മിറ്റി വ്യക്തമാക്കി. ഇത് വരെ കള്ളനെന്ന് മുദ്ര കുത്താൻ പ്രചണ്ഡമായി പ്രചരണം നടത്തിയിട്ടും വോട്ടർമാരിൽ അല്‍പ്പം പോലും ഏശാതെയിരുന്നപ്പോഴാണ് അറപ്പുളവാക്കുന്ന കുതന്ത്രവുമായി രംഗത്ത് വന്നിട്ടുള്ളത് . തെരഞ്ഞെടുപ്പ് ഗോദയിൽ രാഷ്ട്രീയ വികസന കാര്യങ്ങൾ ചർച്ചയാക്കുന്നതിന് പകരം ഇത്തരത്തിലുള്ള വ്യക്തിഹത്യാ ശ്രമം ഫിറോസിനെ കൂടുതൽ കരുത്താർജിക്കാനേ സഹായിക്കുകയുള്ളൂവെന്ന് യുഡിഎഫ് പ്രസ്താവനയില്‍ പ്രതികരിച്ചു.

തവനൂർ യുഡിഎഫ് ചെയർമാൻ ഇബ്രാഹിം മൂതൂർ, കൺവീനർ സുരേഷ് പുൽപ്പാക്കര എന്നിവരാണ് അപവാദപ്രചരണത്തിനെതിരെ പരാതി നൽകിയത്. പരാജയം ഉറപ്പായ ജലീലും കൂട്ടരും ഇനിയും നീചമായ നടപടി അവസാനിപ്പിച്ചില്ലങ്കിൽ ശക്തമായി നേരിടുമെന്നും നേതാക്കൾ അറിയിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News