ലോകായുക്ത വിധിയുടെ പേരില്‍ ജലീല്‍ രാജി വെയ്ക്കേണ്ടെന്ന് സി.പി.എം

ജലീലിന് നിയമപരമായി മുന്നോട്ടു പോകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.

Update: 2021-04-10 06:42 GMT
Advertising

ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീൽ ഉടൻ രാജിവെക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനം. സിപിഎം അവൈലബിൾ സെക്രട്ടേറിയറ്റിന്‍റേതാണ് തീരുമാനം. ജലീലിന് നിയമപരമായി മുന്നോട്ടു പോകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.

കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് അഭിപ്രായം തന്നയായിരുന്നു അല്‍പം മുമ്പ് നിയമന്ത്രി എ.കെ ബാലനും പറഞ്ഞിരുന്നത്. കീഴ്‍ക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ രാജിവെക്കുന്ന കീഴ്‍വഴക്കമില്ല. ഡെപ്യൂട്ടേഷനിൽ ബന്ധുക്കളെ നിയമിക്കുന്നത് നിയമവിരുദ്ധമല്ല. ഉമ്മൻ ചാണ്ടിക്കെതിരെ ലോകായുക്തയുടെ പരാമർശം ഉണ്ടായപ്പോൾ രാജിവെച്ചിട്ടുണ്ടോയെന്നും എ കെ ബാലൻ ചോദിച്ചിരുന്നു.

ഇനിയൊരു 20 ദിവസത്തോളമാണ് നിലവിലെ മന്ത്രിസഭയ്ക്ക് കാലാവധിയുള്ളത്. അതുകൊണ്ടുതന്നെ ഈ അവസാന സമയത്ത് രാജിവെക്കണമോ എന്ന ചോദ്യമാണ് പാര്‍ട്ടിക്ക് മുന്നില്‍ വന്നത്. മറ്റൊന്ന് തുടര്‍ഭരണം വരികയാണെങ്കില്‍ ജലീലിനെ ഒഴിവാക്കുന്നതിലും പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ട്. മുഖ്യമന്ത്രിക്ക് വ്യക്തിപരമായ അടുപ്പം കെ.ടി ജലീലിനോടുണ്ട്. അതുകൊണ്ടുതന്നെ ജലീല്‍ ഇപ്പോള്‍ രാജിവെക്കുന്നത് നന്നാവും എന്ന മറ്റൊരു അഭിപ്രായവും പാര്‍ട്ടിക്കുള്ളിലുയര്‍ന്നിരുന്നുവെങ്കിലും മന്ത്രി രാജിവെക്കേണ്ടതില്ലെന്ന പൊതു നിലപാടിലാണ് സിപിഎം ഇപ്പോള്‍ എത്തിയിരിക്കുന്നത്.

അതിനിടെ ന്യൂനപക്ഷ വികസന കോർപ്പറേഷനിൽ ജനറൽ മാനേജറുടെ യോഗ്യത മാനദണ്ഡം മാറ്റാനാവശ്യപ്പെട്ടുള്ള മന്ത്രി കെ. ടി ജലീലിന്റെ കത്ത് പുറത്തായിട്ടുണ്ട്. ബന്ധു അദീബിനായാണ് നിയമന മാനദണ്ഡം മാറ്റിയത്. യോഗ്യതാ മാനദണ്ഡം മാറ്റണമെന്ന് ബന്ധുവിനായി ജലീല്‍ തന്നെ നിര്‍ദേശിക്കുന്നതിനുള്ള തെളിവായിരിക്കുകയാണ് ഇപ്പോള്‍ പുറത്തുവന്ന കത്ത്.

Full View
Tags:    

Similar News