രതീഷിന്‍റെ മരണത്തിന് ഉത്തരവാദികള്‍ മര്‍ദിച്ച, അന്യായമായി പ്രതിയാക്കിയ ലീഗുകാര്‍: എം വി ജയരാജന്‍

മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്‍റെ മരണം ആത്മഹത്യയെന്ന് സിപിഎം

Update: 2021-04-12 11:17 GMT
Advertising

പാനൂരിലെ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്‍റെ മരണത്തില്‍ വിശദീകരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ലീഗുകാർ മർദിച്ചെന്ന് രതീഷ് പറഞ്ഞെന്നാണ് അമ്മയുടെ പരാതിയിൽ പറയുന്നത്. അന്യായമായി കേസില്‍ പ്രതിയാക്കിയതിനാല്‍ ഇനി വീട്ടില്‍ കഴിയാനാവില്ലെന്ന് മകന്‍ വേദനയോടെ പറഞ്ഞെന്നും അമ്മയുടെ പരാതിയിലുണ്ട്. രതീഷിനെ മര്‍ദിച്ച, അന്യായമായി പ്രതിയാക്കിയ ലീഗുകാരാണ് രതീഷിന്‍റെ മരണത്തിന് കാരണക്കാര്‍. ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് അമ്മ പരാതി നല്‍കിയിട്ടുണ്ടെന്നും എം വി ജയരാജന്‍ പറഞ്ഞു.

പൊലീസ് സമഗ്ര അന്വേഷണം നടത്തണം. സംഭവ സമയത്ത് അവിടെ ഇല്ലാത്തവരെ വരെ പ്രതിയാക്കിയിട്ടുണ്ട്. പോളിങ് ദിവസം 150 ആം നമ്പർ ബൂത്തിൽ എല്‍ഡിഎഫ് പ്രവർത്തകർക്ക് മർദനമേറ്റു. പോളിങിന് ശേഷം എൽഡിഎഫ് പ്രവർത്തകനായ ഷിനോസിനെ ലീഗ് പ്രവർത്തകർ തട്ടിക്കൊണ്ടുപോയി. ഷിനോസിനെ രക്ഷിക്കാൻ വേണ്ടിയാണ് മറ്റ് പ്രവർത്തകർ അവിടേക്ക് പോയത്. അതിന് ശേഷമുണ്ടായ സംഘർഷത്തിലാണ് മൻസൂർ കൊല്ലപ്പെട്ടത്. മന്‍സൂറിന്‍റെ കൊലയാളികളെ അറസ്റ്റ് ചെയ്യണം. തുടര്‍ന്ന് അക്രമം നടത്തിയ ലീഗുകാര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് എം വി ജയരാജന്‍ ആവശ്യപ്പെട്ടു.

ആറ് മാസത്തിനിടെ കേരളത്തില്‍ അഞ്ച് സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടു. അതേ നാണയത്തിൽ തിരിച്ചടിക്കുക ഇടതുപക്ഷത്തിന്‍റെ നയമല്ല. സമാധാനയോഗം ബഹിഷ്കരിച്ച് യുഡിഎഫ് അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും എം വി ജയരാജന്‍ വിമര്‍ശിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News