80:20 മന്ത്രിസഭാ തീരുമാനം മുസ്‌ലിം സമുദായത്തോടുള്ള കടുത്ത വഞ്ചന: എസ്‌.ഐ.ഒ

മുസ്‍ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനായി സച്ചാർ-പാലോളി കമ്മിറ്റികൾ സമർപ്പിച്ച ശിപാർശകൾ നടപ്പിലാക്കാൻ ഒരുക്കമല്ല എന്ന പ്രഖ്യാപനം കൂടിയാണ് സർക്കാർ നിലപാട്

Update: 2021-07-16 12:46 GMT
Editor : ijas

കോഴിക്കോട്: 80:20 വിഷയത്തിലെ കോടതി വിധി അപ്പടി നടപ്പിലാക്കാനുള്ള മന്ത്രിസഭാ തീരുമാനം മുസ്‌ലിം സമുദായത്തോടുള്ള കടുത്ത വഞ്ചനയും സച്ചാർ-പാലോളി കമ്മിറ്റികൾ തുറന്നു കാണിച്ച മുസ്‌ലിം പിന്നാക്കാവസ്ഥയോടുള്ള പിണറായി സർക്കാറിൻ്റെ പുറം തിരിഞ്ഞ നിലപാടുമാണ് വ്യക്തമാകുന്നതെന്ന് എസ്.ഐ.ഒ. പുതിയ ഉത്തരവിലൂടെ സർക്കാർ യഥാർത്ഥത്തിൽ നിരാകരിച്ചത് സച്ചാർ-പാലോളി കമ്മിറ്റി നിർദ്ദേശങ്ങളാണ്. മുസ്‍ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനായി സച്ചാർ-പാലോളി കമ്മിറ്റികൾ സമർപ്പിച്ച ശിപാർശകൾ നടപ്പിലാക്കാൻ ഒരുക്കമല്ല എന്ന പ്രഖ്യാപനം കൂടിയാണ് സർക്കാർ നിലപാട്. പൊതു സമൂഹത്തിൽ സംഘപരിവാർ ഉയർത്തി വിട്ട വ്യാജ നിർമ്മിതികൾക്ക് കൈയ്യൊപ്പ് ചാർത്തുകയാണ് ഇതിലൂടെ സർക്കാർ ചെയ്യുന്നത് . മുസ്‌ലിം സമുദായം അനർഹമായ ആനുകൂല്യങ്ങൾ അടിച്ചെടുക്കുന്നുവെന്ന സംഘപരിവാറിന്‍റെ നുണ പ്രചാരണങ്ങളെ നേരിടാൻ തയ്യാറാകാതിരിക്കുകയും അതേസമയം മുസ്‍ലിം പിന്നാക്കാവസ്ഥക്ക് ആക്കം കൂട്ടുന്ന കോടതി വിധി നടപ്പിലാക്കുന്നതിൽ ആവേശം കാണിക്കുകയും ചെയ്യുന്നത് ഇടതു സർക്കാരിൽ അന്തർലീനമായ ഇസ്‍ലാമോഫോബിയയുടെ പ്രകടമായ ഉദാഹരണമാണ്.

Advertising
Advertising

സച്ചാർ-പാലോളി കമ്മറ്റി റിപ്പോർട്ട് പൂർണ്ണമായും നടപ്പിലാക്കുന്നതിൽ ഇടത്-വലത് സർക്കാറുകൾ കാണിച്ച താൽപര്യക്കുറവും വെള്ളംചേർക്കലും മെല്ലെപ്പോക്കുമാണ് കോടതി വിധി വരെ എത്തുന്ന നീതി നിഷേധത്തിന് വഴിയൊരുക്കിയത്. മുസ്‌ലിം പിന്നോക്കാവസ്ഥ മറച്ചു വെക്കുകയും ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ എന്ന നിലയിൽ പാലോളി കമ്മിറ്റി നിർദ്ദേശങ്ങൾ നടപ്പിലാക്കുകയും ചെയ്തത് വസ്തുതകളെ നിരാകരിക്കുന്നതും മുസ്‍ലിം സമുദായത്തോടുള്ള കടുത്ത അനീതിയുമാണ്. പാലോളി കമ്മിറ്റി നിർദ്ദേശിച്ച മറ്റു നിരവധി ക്ഷേമ പദ്ധതികളെ പ്രതികൂലമായി ബാധിക്കുന്ന വിധിയായിട്ട് പോലും കോടതിയിൽ വസ്തുതകൾ അവതരിപ്പിക്കാൻ സർക്കാർ സന്നദ്ധമായില്ല.

കോടതി വിധി വന്നതുമുതൽ മുസ്‌ലിം സമുദായ സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങൾ ഒന്നും തന്നെ പരിഗണിക്കാത്ത സർക്കാർ വിവേചനപരമായ മുസ്‌ലിം വിരുദ്ധ നിലപാടുകൾ അവസാനിപ്പിക്കണമെന്നും സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് അംജദ് അലി ഇ.എം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍, സെക്രട്ടറിമാരായ സഈദ് കടമേരി, ഷമീര്‍ ബാബു, അബ്ദുൽ ജബ്ബാർ, സി.എസ് ഷാഹിൻ, വാഹിദ് ചുള്ളിപ്പാറ, റഷാദ് വി.പി, ഷറഫുദ്ദീന്‍ നദ് വി, തശരീഫ് കെ.പി തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Editor - ijas

contributor

Similar News