ചരിത്രവും വർത്തമാനവും ഭാവനയും ഒരുമിച്ച് നടത്തിയ എഴുത്തുകാരന്‍

അദ്ദേഹത്തിന്‍റെ തൂലികയിൽ ലോകമറിഞ്ഞത് പുത്തൻ സാഹിത്യാനുഭവങ്ങൾ കൂടിയായിരുന്നു

Update: 2022-11-03 01:20 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോഴിക്കോട്: ചരിത്രവും വർത്തമാനവും ഭാവനയും ഒരുമിച്ച് നടത്തിയ എഴുത്തുകാരനാണ് ടി.പി.രാജീവൻ. ആധുനികതയുടെ പരിച്ഛേദമായിരുന്നു ടി.പിയുടെ സാഹിത്യങ്ങൾ. അദ്ദേഹത്തിന്‍റെ തൂലികയിൽ ലോകമറിഞ്ഞത് പുത്തൻ സാഹിത്യാനുഭവങ്ങൾ കൂടിയായിരുന്നു.

മലയാളിയെ വേറിട്ട ഭാഷയിയെയും ശൈലിയുയെയും പരിചയപ്പെടുത്തിയ എഴുത്തുകാരിലൊരാളാണ് ടി.പി രാജീവൻ. മലയാളം അധ്യാപകനായ അച്ഛനാണ് രാജീവനെ സാഹിത്യത്തിലേക്ക് വഴി തെളിച്ചത്. വായനശാലകൾ എഴുത്തുകാരനെ വളർത്തി. എട്ടാം ക്ലാസിൽ പഠനം നിർത്തി. പിന്നീട് പ്രൈവറ്റായി പഠിച്ച് പത്താം ക്ലാസ് പരീക്ഷയെഴുതി. കുറച്ച് കാലം ഡൽഹിയിൽ മാധ്യമപ്രവർത്തനം. കലിക്കറ്റ് സർവകലാശാലയിൽ പബ്ലിക് റിലേഷൻസ് ഓഫീസറും യു.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ ഉപദേഷ്ടാവുമായി പ്രവർത്തിച്ചു.

നടന്നു തെളിഞ്ഞ വഴികളായിരുന്നു രാജീവന്‍റെ സാഹിത്യ ലോകം. അച്ഛന്‍റെ നാടായ പാലേരിയും അമ്മയുടെ നാടായ കോട്ടൂരും സാഹിത്യത്തിലെ പശ്ചാത്തലങ്ങളായി. മലബാറിലെ രേഖപ്പെടുത്തിയ ആദ്യ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിലെഴുതിയ പാലേരി മാണിക്യം ആദ്യം എഴുതിയത് ഇംഗ്ലിഷിലാണ്, വിദേശത്ത് പഠിക്കുന്ന സമയത്ത് അൺഡൈയിങ് എക്കോസ് ഓഫ് സൈലൻസ് എന്ന പേരിലെഴുതിയ നോവൽ മലയാളത്തിലേക്ക് മാറ്റുകയായിരുന്നു. പാലേരിയിലെ മാണിക്യത്തിന്‍റെ കൊലപാതകത്തിന് പിന്നാലെയുള്ള യാത്ര അപസർപ്പകത്തിന്‍റെയും ഉള്ളു പൊള്ളിക്കുന്ന ഭാഷയുടെയും സാക്ഷ്യം കൂടിയായാണ്. ചരിത്രത്തോടൊപ്പം ഭാവന കൂടി ഇഴചേർന്ന കെ.ടി.എൻ.കോട്ടൂർ ഏറെ ചർച്ചക്ക് വിധേയമായ നോവലാണ്. മാജിക്കൽ റിയലിസത്തോടെ കോട്ടൂരിന്‍റെ ഭ്രമങ്ങളും ചിന്തകളും രാജീവൻ മലയാളത്തിൽ കൊളുത്തിയിട്ടു. കോട്ടൂർ അലഞ്ഞത് കേരളത്തിന്‍റെ രാഷ്ട്രീയ വഴികളിലും കൂടിയാണ്.

കെ.ടി.എൻ.കോട്ടൂരിനെ തേടി 2014ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും എത്തി. നോവലുകൾ കൂടാതെ മലയാളത്തിൽ ആറും ഇംഗ്ലീഷിൽ മൂന്നും കവിതാ സമാഹരങ്ങൾ രചിച്ചിട്ടുണ്ട്. ശങ്കരാചാര്യരെ കുറിച്ചും കസ്തൂർബാ ഗാന്ധിയെ കുറിച്ചുമുള്ള രചനകൾ ബാക്കിവച്ചാണ് രാജീവന്‍ മടങ്ങുന്നത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News