നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കാനാവശ്യമായ തെളിവെന്തെന്ന് പ്രോസിക്യൂഷനോട് കോടതി

കോടതിയിൽ നിന്നും കേസുമായി ബന്ധപ്പെട്ട രേഖകൾ ചോർന്നുവെന്ന വാദത്തിനും പ്രോസിക്യൂഷൻ രൂക്ഷമായ വിമർശനം നേരിട്ടു

Update: 2022-05-12 11:30 GMT
Editor : afsal137 | By : Web Desk
Advertising

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിൻറെ ജാമ്യം റദ്ദാക്കാനാവാശ്യമായെ തെളിവെന്താണെന്ന് പ്രോസിക്യൂഷനോട് വിചാരണാകോടതി. നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ ആരോപണം ഉന്നയിക്കരുതെന്നും പൊതുജനാഭിപ്രായം നോക്കിയല്ല പ്രവർത്തിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ചോദ്യങ്ങളോടും സംശയങ്ങളോടും പ്രോസിക്യൂഷൻ എന്തിനാണ് അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.

പ്രോസിക്യൂഷന് വലിയ രീതിയിലുള്ള വിമർശനമാണ് കോടതിയിൽ നിന്നും നേരിടേണ്ടി വന്നത്. ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനാണ് കോടതിയിൽ ഹരജി സമർപ്പിച്ചത്. സാക്ഷികളെ ദിലീപ് സ്വാധീനിച്ചിരുന്നുവെന്നും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. എന്നാൽ സാക്ഷികളെ സ്വാധീനിച്ചതിന് തെളിവ് എവിടെ എന്നായിരുന്നു കോടതിയുടെ ചോദ്യം. പ്രോസികൂഷൻ ആരോപണം ഉന്നയിക്കുക മാത്രമാണ് ചെയ്‌തെന്നും കോടതി ചൂണ്ടിക്കാട്ടി. നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ ആരോപണം ഉന്നയിക്കരുതെന്നും കോടതി പറഞ്ഞു. ഗണേഷ് കുമാറിന്റെ സെക്രട്ടറിയായ പ്രദീപ് സാക്ഷിയായ വിപിൻ ലാലിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നത് എങ്ങനെയാണ് പ്രോസിക്യൂഷൻ സ്ഥാപിക്കാൻ കഴിയുന്നതെന്നും കോടതി ചോദിച്ചു. അതേസമയം, പ്രദീപ് വിപിൻ ലാലിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് കൊണ്ട് പ്രയോജനം ദിലീപിനാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ഏതെങ്കിലും പ്രതികൾ സ്വാധീനിക്കാൻ ശ്രമിച്ചതായി സാക്ഷികളുടെ വിസ്താരത്തിനിടെ പറഞ്ഞിട്ടുണ്ടോയെന്നായിരുന്നു കോടതിയുടെ മറു ചോദ്യം. പ്രോസിക്യൂഷൻ കൃത്യമായ തെളിവുകളുമായി കോടതിയിലെത്തണമെന്ന് വിചാരണ കോടതി കൂട്ടിച്ചേർത്തു.

കോടതിയിൽ നിന്നും കേസുമായി ബന്ധപ്പെട്ട രേഖകൾ ചോർന്നുവെന്ന വാദത്തിനും പ്രോസിക്യൂഷൻ രൂക്ഷമായ വിമർശനം നേരിട്ടു. പബ്ലിക്ക് പ്രോസിക്യൂട്ടറാണ്, പൊലീസ് പ്രാസിക്യൂട്ടറല്ലെന്ന് സർക്കാർ അഭിഭാഷകൻ ഓർക്കണമെന്നും കോടതിയെ പുകമറയിൽ നിർത്താൻ ശ്രമിക്കരുതെന്നും കോടതി വിശദമാക്കി. രഹസ്യരേഖകൾ കോടതിയിൽ നിന്ന് ചോർന്ന പ്രോസിക്യൂഷൻ ആരോപണത്തിൽ എന്തുകൊണ്ടാണ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ വൈകുന്നതെന്നും കോടതി ചോദിച്ചു. 30-03-2022 ന് അന്വേഷണത്തിന് കോടതി അനുമതി നൽകിയിട്ട് പിന്നീട് എന്തുണ്ടായെന്നും കോടതിയുടെ ചോദ്യം. രേഖകൾ കോടതിയിൽ നിന്ന് ചോർന്നിട്ടില്ലെന്നും ദിലീപിന്റെ ഫോണിലേത് രഹസ്യ രേഖകൾ അല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News