എഡിഎം നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിക്കെതിരെ സർക്കാർ

'പ്രത്യേക അന്വേഷണസംഘം തെളിവുകൾ ശേഖരിച്ചില്ലെന്ന ആരോപണം അടിസ്ഥാനരഹിതം'

Update: 2024-12-06 17:33 GMT

എറണാകുളം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിക്കെതിരെ സർക്കാർ രം​ഗത്ത്. പ്രത്യേക അന്വേഷണസംഘം തെളിവുകൾ ശേഖരിച്ചില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. നവീന്‍ ബാബുവിന്റേത് കൊലപാതകമല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. ഗൂഢാലോചനയുണ്ടെന്ന സൂചനയുമായി പ്രശാന്തനെ ബന്ധിപ്പിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.

കൊലപാതകമെന്ന് സംശയിക്കാനുള്ള തെളിവുകളോ, സാഹചര്യമോ ഇല്ല. കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിട്ടില്ല. മൃതശരീരത്തില്‍ നിന്ന് മറ്റ് മുറിവുകള്‍ കണ്ടെത്താനായില്ല. തൂങ്ങി മരിച്ചുവെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തലെന്നും സര്‍ക്കാര്‍ പറയുന്നു.

നവീൻ ബാബുവിന്റെ കുടുംബം അറിയിച്ചത് പ്രകാരമാണ് പൊലീസ് നടപടികൾ പൂർത്തീകരിച്ചത്. സംഭവസ്ഥലത്ത് പൊലീസ് വിശദമായ പരിശോധന നടത്തിയിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ല. നവീൻ ബാബുവിന്റെ രണ്ടു മൊബൈൽ ഫോണുകൾ പരിശോധനയ്ക്ക് അയച്ചു, ഈ ഫോണുകളിലും ആത്മഹത്യാക്കുറിപ്പ് ഇല്ല. നവീൻ്റെ ഭാര്യ മഞ്ജുഷയുടെ ഹരജിയിലെ വാദങ്ങൾ പരസ്പര വിരുദ്ധമാണെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News