'അഫാൻ എന്റെ മകനാണ്, പക്ഷേ ചെയ്ത കുറ്റത്തിനുള്ള ശിക്ഷ അവന് ലഭിക്കണം'; പിതാവ് റഹീം

'ഭാര്യയെ വീട്ടിലേക്ക് കൊണ്ടുപോകാൻ പറ്റില്ല. അവിടെ ചെന്നാൽ മക്കളുടെ ഓർമ വരും'

Update: 2025-03-14 05:19 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: നോക്കിനിൽക്കെ തകർന്നടിഞ്ഞു പോയ ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലാണ് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുറഹീം.അഫാന് നിയമം വിധിക്കുന്ന ശിക്ഷ ലഭിക്കണം ഷെമിയെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരണമെന്നും അബ്ദുറഹീം മീഡിയവണിനോട് പറഞ്ഞു.

'ഭാര്യയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. വീട് തുറന്ന് കിട്ടാത്തതിനാൽ അങ്ങോട്ട് പോകാൻ പറ്റില്ല.ഒരു ആശ്രയ കേന്ദ്രത്തിലാണ് ഭാര്യയെ ഇപ്പോൾ താമസിപ്പിക്കുന്നത്. ഇനിയും ഒരുവർഷത്തോളം ചികിത്സ തുടരേണ്ടി വരും.എന്നാൽ എനിക്കിപ്പോൾ ജോലിയൊന്നുമില്ല.സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്.ഇവിടുത്തെ സാമ്പത്തിക പ്രതിസന്ധി എങ്ങനെ ഉണ്ടായെന്ന് അറിയില്ല. എനിക്കുണ്ടായ സാമ്പത്തിക പ്രതിസന്ധി വീടും സ്ഥലവും വിറ്റ് തീർക്കാമെന്നായിരുന്നു കരുതിയിരുന്നത്. കൊറോണക്ക് ശേഷമാണ് സാമ്പത്തിക പ്രതിസന്ധിയും ബാധ്യതയും ഉണ്ടായത്. അവസാനത്തെ രണ്ടരമാസം വീട്ടിലേക്ക് പൈസ അയച്ചുകൊടുക്കാൻ കഴിഞ്ഞില്ല'. അദ്ദേഹം പറഞ്ഞു.

Advertising
Advertising

'അഫാൻ എന്റെ മകനാണ്, പക്ഷേ ചെയ്ത കുറ്റത്തിനുള്ള ശിക്ഷ നാട്ടിലെ നിയമം അനുസരിച്ച് അവന് കിട്ടണം.അതാണ് ആഗ്രഹം. ജനിച്ചുപോയാൽ മരിക്കുന്നത് വരെ ജീവിക്കണം.മുന്നോട്ട് പോയേ പറ്റൂ.അതിനുള്ള ശ്രമത്തിലാണ് ഞാൻ.ജീവിക്കണം. ഭാര്യയുടെ അസുഖം ഭേദമാക്കണം. ഭാര്യയെ വീട്ടിലേക്ക് കൊണ്ടുപോകാൻ പറ്റില്ല. അവിടെ ചെന്നാൽ മക്കളുടെ ഓർമ വരും'. വാക്കുകൾ ഇടറി റഹീം പറയുന്നു.

അതേസമയം,അഞ്ചു പേരെ കൊലപ്പെടുത്തിയ കൂട്ടക്കൊലക്കേസിൽ പ്രതി അഫാനെ കസ്റ്റഡിയിൽ വാങ്ങാൻ വെഞ്ഞാറമൂട് പൊലീസ് ഇന്ന് കോടതിയിൽ  അപേക്ഷ നൽകും. പ്രതിയെ തെളിവെടുപ്പിനായി മൂന്നുദിവസം കസ്റ്റഡിയിൽ ലഭിക്കണമെന്ന് പൊലീസ് ആവശ്യപ്പെടും. പ്രതിയുമായുള്ള അവസാനഘട്ട തെളിവെടുപ്പാണ് ഇനി നടക്കാനുള്ളത്.സംഭവത്തിൽ രജിസ്റ്റർ ചെയ്ത മൂന്നു കേസുകളിൽ  അവസാനത്തേതാണ് വെഞ്ഞാറമൂട് പൊലീസ് അന്വേഷിക്കുന്നത്. മാതാവ് ഷമിയെ പരിക്കേൽപ്പിച്ചതും സഹോദരൻ അഫ്സാനെയും കൂട്ടുകാരി ഫർസാനയെയും കൊലപ്പെടുത്തിയതും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിലാണ് മൂന്നാമത്തെ കേസ്. കൂട്ടക്കൊല അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ അന്വേഷണസംഘം 'മദർ കേസ്' എന്ന് വിശേഷിപ്പിക്കപ്പെടുന്നതും ഈ കേസിനെയാണ്. അതുകൊണ്ടുതന്നെ നിർണായകമായ തെളിവെടുപ്പ് രണ്ടുദിവസം നീണ്ടു നിന്നേക്കും. ഇതിനായുള്ള ഒരുക്കങ്ങൾ വെഞ്ഞാറമൂട് പൊലീസ് പൂർത്തിയാക്കി.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News