വീണ്ടും തെരുവുനായ ആക്രമണം; കാസര്‍കോട് രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു

മൂന്നാം ക്ലാസ് വിദ്യാർഥിനി ഐസ ഫാത്തിമ, രണ്ടരവയസുകാരി മറിയം താലിയ എന്നിവരെയാണ് നായ ആക്രമിച്ചത്

Update: 2023-06-12 17:08 GMT
Advertising

കാസർകോട്: കുട്ടികൾക്കുനേരെ തെരുവ്‌നായയുടെ ആക്രമണം. മൂന്നാം ക്ലാസ് വിദ്യാർഥിനി ഐസ ഫാത്തിമ, രണ്ടരവയസുകാരി മറിയം താലിയ എന്നിവരെയാണ് നായ ആക്രമിച്ചത്. കുട്ടികളെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരത്തോടുകൂടിയാണ് സംഭവം. ഉക്കിനടുക്ക എൽ.പി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് ഐസ ഫാത്തിമ. പെർള സ്വദേശിയാണ് രണ്ടരവയസുകാരി മറിയം താലിയ. വീടിന്റെ സിറ്റ്ഔട്ടിൽ വെച്ചാണ് മറിയം താലിയക്ക് നായയുടെ കടിയേറ്റത്. ട്യൂഷൻ ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഐസ് ഫാത്തിമയെ നായ കടിച്ചത്.

രണ്ട് കുട്ടികൾക്കും കാലിനാണ് കടിയേറ്റത്. ഇരവരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം മുഴപ്പിലങ്ങാട് തെരുവുനായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാലിന് നാട് കണ്ണീരോടെ വിട നൽകി്. തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹം 15 മിനിറ്റ് പൊതുദർശനത്തിന് വച്ച ശേഷം കെട്ടിനകം പള്ളിയിലെത്തിച്ചു. ഇവിടെ നടന്ന പൊതുദർശനത്തിൽ മന്ത്രി വി.എൻ വാസവനും എംഎൽഎമാരും നാട്ടുകാരുമടക്കം നിരവധി പേർ അന്ത്യാജ്ഞലി അർപ്പിച്ചു. തുടർന്ന് ഉച്ചയ്ക്ക് രണ്ടോടെ മണപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി. തെരുവുനായകളുടെ ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ട, സംസാരശേഷി പോലുമില്ലാത്ത 11കാരന്റെ മരണം നാടിന് തീരാനോവായി മാറി.

രാവിലെ മുതൽ നിഹാലിന്റെ വീട്ടിലേക്ക് അവനെ അവസാനമായി ഒരു നോക്കുകാണാൻ ജനപ്രവാഹമായിരുന്നു. നിഹാലിനെ അറിയുന്നവരും അറിയാത്തവരും കണ്ണീർവാർത്തു. ബഹ്റൈനിലുള്ള പിതാവ് നൗഷാദ് വൈകീട്ടോടെ നാട്ടിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പിതാവ് എത്തിയ ശേഷം ഖബറടക്കം നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ കാലാവസ്ഥയുൾപ്പെടുയുള്ള സാഹചര്യങ്ങൾ പരിഗണിച്ച് ഉച്ചയോടെ തന്നെ സംസ്‌കാരം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെ വൈകീട്ടായിരുന്നു തെരുവുനായകളുടെ ആക്രമണത്തിൽ നിഹാൽ കൊല്ലപ്പെട്ടത്. വീട്ടുകാരറിയാതെ അയൽവീട്ടിലേക്ക് പോയ നിഹാലിനെ തെരുവുനായ്ക്കൾ കടിച്ചുകൊലപ്പെടുത്തുകയായിരുന്നു.

സംസാരശേഷിയില്ലാത്ത കുട്ടിയായതിനാൽ ഒന്ന് ഒച്ചവയ്ക്കാൻ പോലുമായില്ല. അതിനാൽ തന്നെ നാട്ടുകാരും സംഭവം അറിഞ്ഞില്ല. തുടർന്ന് ഏഴോടെ നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് സമീപത്തെ വീടിന്റെ പിറകിൽനിന്ന് ചോരയിൽ കുളിച്ച് ബോധരഹിതനായ നിലയിൽ രാത്രി എട്ടരയോടെ നിഹാലിനെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. നിഹാൽ മരിച്ചത് സമാനതയില്ലാത്ത വേദന സഹിച്ചാണെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. കുട്ടിയുടെ ശരീരമാസകലം നായ്ക്കൾ കടിച്ചതിന്റെയും മാന്തിയതിന്റെയും പാടുകളുണ്ട്. തല മുതൽ കാൽപ്പാദം വരെ നിരവധി മുറിവുകളാണുള്ളത്. ഇടതുകാലിന്റെ തുടയിലെ മാംസം പൂർണമായും കടിച്ചെടുത്ത നിലയിലാണ്. കഴുത്തിന് പിറകിലും ചെവിക്ക് പിറകിലും ഇടത് കണ്ണിന് താഴെയും ആഴത്തിൽ മുറിവുണ്ടെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News