കോൺഗ്രസ് വിട്ട എ.വി ഗോപിനാഥ് പെരിങ്ങോട്ടുകുറിശിയിൽ തോറ്റു
ഗോപിനാഥ് സ്വതന്ത്ര ജനാധിപത്യമുന്നണി (ഐഡിഎഫ്) രൂപവത്കരിച്ച് 11 സീറ്റിലാണ് ജനവിധി തേടിയിരുന്നത്
പാലക്കാട്: പാലക്കാട് നഗരസഭയിൽ അഞ്ച് വാർഡുകളുടെ ഫലം പുറത്തുവന്നപ്പോൾ മൂന്ന് വാർഡുകളിൽ യുഡിഎഫ് വിജയിച്ചു. ഓരോ വാർഡ് വീതം ബിജെപിയും എൽഡിഎഫും നേടി.
അതേസമയം മുൻ കോൺഗ്രസ് നേതാവും എംഎല്‍എയുമായിരുന്ന എ.വി ഗോപിനാഥ് പരാജയപ്പെട്ടു. 130 വോട്ടുകൾക്കാണ് എ.വി ഗോപിനാഥിന്റെ പരാജയം.
പെരുങ്ങോട്ടുകുറിശ്ശി ഗ്രാമപ്പഞ്ചായത്തില്‍ സ്വതന്ത്ര ജനാധിപത്യ മുന്നണിയും (ഐഡിഎഫ്) സിപിഎമ്മും തമ്മിലായിരുന്നു തെരഞ്ഞെടുപ്പ് ധാരണ. ഗോപിനാഥ് സ്വതന്ത്ര ജനാധിപത്യമുന്നണി (ഐഡിഎഫ്) രൂപവത്കരിച്ച് 11 സീറ്റിലാണ് ജനവിധി തേടിയിരുന്നത്. 2009 മുതല്‍ നേതൃത്വവുമായി അകലം പാലിച്ച ഗോപിനാഥ് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് നേതൃത്വവുമായി ഇടഞ്ഞത്.
2023ല്‍ ഡി.സി.സി. ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസ് വിട്ടു. തുടര്‍ന്ന് നവകേരള സദസ്സില്‍ പങ്കെടുത്തതോടെ പാര്‍ട്ടിയില്‍നിന്ന് ഔദ്യോഗികമായി പുറത്താക്കി. 25 വര്‍ഷക്കാലം പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ച എവി ഗോപിനാഥ് 1991-ല്‍ ആലത്തൂര്‍ നിയമസഭാമണ്ഡലത്തില്‍ 338 വോട്ടിന്റെ അട്ടിമറിവിജയം നേടിയിരുന്നു.
അതേസമയം തിരുവനന്തപുരം കോര്‍പറേഷനില്‍ ഒപ്പത്തിനൊപ്പമാണ് എല്‍ഡിഎഫും എന്‍ഡിഎയും. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം എൽഡിഎഫ് 12 വാർഡുകളിലും എൻഡിഎ 14 വാർഡുകളിവലും മുന്നിട്ടുനിൽക്കുന്നു. അഞ്ച് വാർഡുകളിലാണ് യുഡിഎഫ് ജയം.