ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്; അന്വേഷണം പെരുമ്പാവൂരിലെ ഗുണ്ടാ നേതാവിലേക്ക്

ആക്രമണം ആസൂത്രണം ചെയ്‍തതും മൈസൂർ സ്വദേശി ഗുലാമിനെ കൊണ്ട് ക്വട്ടേഷൻ എടുപ്പിച്ചതും ഇയാളാണെന്ന് രവി പൂജാരിയുടെ മൊഴി

Update: 2021-06-05 04:56 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലെ അന്വേഷണം പെരുമ്പാവൂരിലെ ഗുണ്ടാ നേതാവിലേക്ക്. ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുക്കും. ആക്രമണം ആസൂത്രണം ചെയ്‍തതും മൈസൂർ സ്വദേശി ഗുലാമിനെ കൊണ്ട് ക്വട്ടേഷൻ എടുപ്പിച്ചതും ഇയാളാണെന്ന് രവി പൂജാരിയുടെ മൊഴി. കാസര്‍കോട് സ്വദേശി ജിയ, ഗുലാം എന്നിവര്‍ വഴിയാണ് ഇടപാടുകള്‍ നടത്തിയത്.

ലീന മരിയ പോളിനെ മൂന്ന് തവണ ഫോണിൽ വിളിച്ചെന്നും രവി പൂജാരി മൊഴി നൽകി. വാട്സാപ്പ് വഴിയാണ് ഫോണ്‍ ചെയ്തത്. ലീനയുടെ സുഹൃത്തായ ഡോക്ടറിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. വ്യാഴാഴ്ചയാണ് കേസിലെ പ്രതിയും അധോലോക കുറ്റവാളിയുമായ രവി പൂജാരിയെ ക്രൈംബ്രാഞ്ച് കൊച്ചിയിലെത്തിച്ചത്. രവി പൂജാരിയെ കൂടാതെ ബ്യൂട്ടി പാർലറിന് നേരെ വെടിയുതിർത്ത വിപിൻ, ബിലാൽ എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. കേസിൽ രവി പൂജാരിയെ മുഖ്യപ്രതിയാക്കി കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്.

Advertising
Advertising

2018 ഡിസംബർ 15 നായിരുന്നു നടി ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിൽ ഉള്ള പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയ 2 പേർ വെടിയുതിർത്തത്. രവി പൂജാരിയുടെ സംഘമാണ് വെടിയുതിർത്തതെന്ന് ലീന മൊഴി നൽകിയിരുന്നു. ആക്രമണം നടത്തിയതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള രവി പൂജാരിയുടെ ശബ്ദരേഖയും പിന്നീട് പുറത്തുവന്നു. ഇത് സ്ഥിരീകരിക്കാൻ രവി പൂജാരിയുടെ ശബ്ദ സാമ്പിളുകൾ ശേഖരിക്കും. 


Full View


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News