' മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ഇടതുനയത്തിൽ നിന്ന് വ്യതിചലിക്കുന്ന ഉദ്യോഗസ്ഥരെ നയം പഠിപ്പിക്കണം ' ; തടവുകാർക്ക് മർദനമേറ്റ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം
'മർദനദിവസം അതീവ സുരക്ഷാ ജയിലിലെ സിസിടിവി എങ്ങനെ ഓഫ് ആയെന്ന് സർക്കാർ പരിശോധിക്കണം '
തിരുവനന്തപുരം: വിയ്യൂർ ജയിലിൽ തടവുകാർക്ക് മർദനമേറ്റ സംഭവത്തിൽ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജയിലുകൾ തോന്നിവാസങ്ങളുടെ കേന്ദ്രമാകരുത്. മർദനദിവസം അതീവ സുരക്ഷാ ജയിലിലെ സിസിടിവി എങ്ങനെ ഓഫ് ആയെന്ന് സർക്കാർ പരിശോധിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറിമീഡിയ വണ്ണിനോട് പറഞ്ഞു.
മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ഇടതുനയത്തിൽ നിന്ന് വ്യതിചലിക്കുന്ന ഉദ്യോഗസ്ഥരെ നയം പഠിപ്പിക്കണം. മർദനം നടന്ന സമയം സിസിടിവി ഓഫായെന്ന് ഉദ്യോഗസ്ഥർക്ക് കയ്യുംകെട്ടി നിന്ന് പറയാനാവില്ല, മാവോയിസത്തോട് സിപിഐക്ക് എതിർപ്പുണ്ടെങ്കിലും അവരെ വെടിവെച്ച് കൊല്ലുന്നതിനോട് പാർട്ടിക്ക് യോജിക്കാനാവില്ല. യുഎപിഎ ഇടതു നയമല്ല, അത് സംഘപരിവാർ നയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
തൃശ്ശൂരിലെ വിയ്യൂർ അതിസുരക്ഷാ ജയിലിൽ രണ്ട് രാഷ്ട്രീയ തടവുകാരെ ജയിൽ ഉദ്യോഗസ്ഥർ മർദിച്ച് അവശരാക്കിയ ശേഷം ജയിലിൽ നിന്ന് അനധികൃതമായി മാറ്റിയെന്നാണ് പരാതി. തൃശ്ശൂർ സ്വദേശിയായ എൻ ഐ എ തടവുകാരനായ മനോജിനെ തിരുവനന്തപുരത്തേക്കും കോയമ്പത്തൂർ സ്വദേശിയായ അസ്ഹറുദ്ദീനെ കണ്ണൂരിലേക്കുമാണ് മാറ്റിയത്. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് മനോജ് തിരുവനന്തപുരം ജയിലിൽ നിരാഹാര സമരത്തിലാണ്