കേന്ദ്ര ഫണ്ട് മോദിയുടെ വീട്ടിൽ നിന്നല്ല അതു വാങ്ങുന്നതിൽ തെറ്റില്ല: പ്രതിപക്ഷ നേതാവ്

എന്നാൽ ബിജെപിയുടെ വർ​ഗീയ രാഷ്ട്രീയം അടിച്ചേൽപ്പിക്കുന്ന നിബന്ധനകൾ സ്വീകരിക്കാൻ പാടില്ലെന്ന് വി.ഡി സതീശൻ

Update: 2025-10-22 07:50 GMT

പാലക്കാട്: മോദിയുടെ വീട്ടിൽ നിന്നല്ല കേന്ദ്ര ഫണ്ട് നൽകു​ന്നതെന്നും അതിനാൽ അത് വാങ്ങുന്നതിൽ തെറ്റില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്നാൽ ബിജെപിയുടെ വർ​ഗീയ രാഷ്ട്രീയം അടിച്ചേൽപ്പിക്കുന്ന നിബന്ധനകൾ സ്വീകരിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫണ്ട് വാങ്ങുന്നതിലുള്ള തർക്കം സിപിഎമ്മും സിപിഐയും ആദ്യം സെറ്റിൽ ചെയ്യട്ടെ. ഫണ്ട് വാങ്ങാൻ പാടില്ല എന്ന കടുത്ത നിലപാടാണ് സിപിഐ എടുത്തിരിക്കുന്നത്. ഏത് സിപിഐ എന്നാണ് എം.വി ​ഗോവിന്ദൻ ചോദിച്ചത്. ഞങ്ങൾ അവരെ ക്ഷണിക്കുന്നില്ല പക്ഷേ, ഈ നാണക്കേടും സഹിച്ച് സിപിഐ അവിടെ നിൽക്കണോ എന്നും വി.ഡി സതീശൻ ചോദിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തങ്ങൾ അധികാരത്തിൽ വരുന്നതിന് മുൻപാണ് പദ്ധതി നടപ്പാക്കിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Advertising
Advertising

ആയുഷ് മാൻ പദ്ധതിയിൽ ചേരില്ലെന്ന് ആദ്യം തീരുമാനം എടുത്ത ആരോ​ഗ്യ വകുപ്പ് പിന്നീട് നിലപാട് മാറ്റി. രണ്ട് വർഷത്തെ കാശ് പോയത് മാത്രമാണ് ഉണ്ടായെതെന്നും ഇപ്പോൾ അതു വാങ്ങി ആരോ​ഗ്യമന്ത്രി കേന്ദ്ര​ ​ഗവൺമെൻ്റിൻ്റെ പേര് എല്ലാ ആശുപത്രികളിലും ഒട്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ അവരുടെ നിലപാടിൽ ഉറച്ചുനിന്നാൽ പിന്തുണ നൽകുമെന്നാണ് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അതേസമയം, പിഎം ശ്രീ പദ്ധതിയിലെ സിപിഐയുടെ എതിർപ്പ് ചർച്ച ചെയ്യുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ പ്രതികരിച്ചു.ഫണ്ട് ഇല്ലാത്തതിനാൽ ആണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.എന്നാൽ ഇതുവരെ പ്രതികരിക്കാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തയ്യാറായില്ല. മന്ത്രിസഭായോഗത്തിലും പിന്നീട് നടക്കുന്ന ഇടതുമുന്നണി യോഗത്തിലും എതിർപ്പ് കാര്യമായ രേഖപ്പെടുത്താനാണ് സിപിഐ തീരുമാനിച്ചിരിക്കുന്നത്. സർക്കാരിന്റെ നയവ്യതിയാനം ആത്മഹത്യാപരമാണെന്ന് സിപിഐ മുഖപത്രമായ ജനയുഗം വിമര്‍ശിച്ചിരുന്നു.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News