ആദ്യമിനിറ്റിൽ തന്നെ നിയന്ത്രണം നഷ്ടമായി, ബഹളം വെച്ചിട്ടും പാരാഗ്ലൈഡിംഗ് തുടർന്നു; ഇൻസ്ട്രക്ടർക്ക് വീഴ്ചയെന്ന് കുറ്റപത്രം

ആശുപത്രിയിൽ വെച്ച് സന്ദീപും മറ്റുപ്രതികളും പവിത്രയിൽ നിന്ന് വെള്ളപേപ്പറിൽ ഒപ്പിട്ടുവാങ്ങി

Update: 2023-03-08 05:07 GMT

Paragliding accident at Varkala Papanasam beach

Advertising

വർക്കല: പാപനാശം ബീച്ചിലെ പാരാഗ്ലൈഡിംഗിനിടെ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയ സംഭവത്തിൽ ഇൻസ്ട്രക്ടർക്ക് വീഴ്ചയെന്ന് കുറ്റപത്രം. അലക്ഷ്യമായി പാരാഗ്ലൈഡിംഗ് നടത്തിയതാണ് അപകടകാരണമെന്നും ഗ്ലൈഡിംഗ് തുടങ്ങി ആദ്യമിനിറ്റുകളിൽ തന്നെ നിയന്ത്രണം നഷ്ടമായെന്നും കുറ്റപത്രത്തിൽ പറഞ്ഞു. വിനോദ സഞ്ചാരിയായ കോയമ്പത്തൂർ സ്വദേശി പവിത്ര ബഹളം വെച്ചിട്ടും ഗ്ലൈഡിംഗ് തുടർന്നുവെന്നും ഇക്കാര്യം ഉത്തരാഖണ്ഡ് സ്വദേശിയായ ഇൻസ്ട്രക്ടർ സന്ദീപ് പരിഗണിച്ചില്ലെന്നും കുറ്റപ്പെടുത്തി. അതിനിടെ, ആശുപത്രിയിൽ വെച്ച് സന്ദീപും മറ്റുപ്രതികളും പവിത്രയിൽ നിന്ന് വെള്ളപേപ്പറിൽ ഒപ്പിട്ടുവാങ്ങി.

അപകടത്തിൽ ഫ്ലൈ വർക്കല ജീവനക്കാരായ മൂന്നു പേർ അറസ്റ്റിലായിരുന്നു. ഇൻസ്ട്രക്ടർ സന്ദീപ് ഉൾപ്പെടെ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. ശ്രേയസ്, പ്രഭുദേവ് എന്നിവരാണ് മറ്റു രണ്ടുപേർ. മനപ്പൂർവമല്ലാത്ത നരഹത്യാശ്രമം അടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, സ്ഥാപനത്തിന്റെ ഉടമകളായ ആകാശ്, ജിനീഷ് എന്നിവർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ സ്ഥാപനത്തിന് ലൈസൻസില്ലെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. എന്നാൽ ലൈസൻസുണ്ടെന്നാണ് സന്ദീപ് പറയുന്നത്.

ഇന്നലെ നാലരയോടെയാണ് പവിത്രയും ഇൻസ്ട്രക്ടറായ സന്ദീപും ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയത്. ശക്തമായ കാറ്റിൽ നിയന്ത്രണം നഷ്ടമായ പാരാ ഗ്ലൈഡിംഗ് സംവിധാനം ഹൈമാസ്റ്റ് ലൈറ്റിൽ കുരുങ്ങുകയായിരുന്നു. സംഭവത്തിന് പിന്നാലെ വർക്കല പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് പ്രത്യേകം തയ്യാറാക്കിയ വലയിലേക്ക് ഇരുവരേയും ഇറക്കി. ഹൈമാസ്റ്റ് ലൈറ്റിന്റെ അഗ്രഭാഗം താഴേക്ക് താഴ്ത്തിയ ശേഷമാണ് താഴേക്ക് ഇറക്കിയത്. ഏതാണ്ട് ഒന്നേമുക്കാൽ മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇവരെ താഴെയിറക്കാനായത്. തുടർന്ന് ഇരുവരേയും വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ വലിയ പരിക്കില്ലാത്തതിനാൽ സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.



Full View

charges against instructer in Paragliding accident at Varkala Papanasham beach 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News