നിക്ഷേപ തട്ടിപ്പ്: പോപ്പുലർ ഫിനാൻസ് 9.75 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് തർക്ക പരിഹാര കമ്മീഷൻ

12% പലിശ നൽകാമെന്ന എതിർകക്ഷിയുടെ വാഗ്ദാനത്തിൽ വിശ്വസിച്ചാണ് പരാതിക്കാരി കലൂരിലുള്ള ബ്രാഞ്ചിൽ 2020 മാർച്ച് മൂന്നിന് 6,50,000 രൂപ നിക്ഷേപിച്ചത്

Update: 2024-02-06 09:43 GMT
Advertising

കൊച്ചി: നിക്ഷേപ തട്ടിപ്പ് കേസിൽ പോപ്പുലർ ഫിനാൻസ് 9,75,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. പരാതിക്കാരിയായ ചെന്നൈ സ്വദേശി ഷൈല പോൾ നിക്ഷേപിച്ച ആറര ലക്ഷം രൂപയും മൂന്നുലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതി ചെലവും പോപ്പുലർ ഫിനാൻസിന്റെ നടത്തിപ്പുകാർ നൽകണമെന്ന് ഡി.ബി ബിനു പ്രസിഡന്റും വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനാണ് ഉത്തരവിട്ടത്. സാമ്പത്തിക തട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചാൽ മാത്രമേ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാൻ കഴിയൂവെന്നും കമ്മീഷൻ വ്യക്തമാക്കി.

2023 ഫെബ്രുവരി 25ന് പോപ്പുലർ ഫിനാൻസിന്റെ വസ്തുവകകൾ ജപ്തി ചെയ്തുകൊണ്ട് കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഷൈല പോൾ സമർപ്പിച്ച പരാതിയിലാണ് പോപ്പുലർ ഫിനാൻസിന്റെ പാർട്ടണർമാരും ചെയർപേഴ്‌സണും മാനേജർ ഉൾപ്പെടെയുള്ള ഒമ്പത് പേർക്കെതിരെ കമ്മീഷൻ ഉത്തരവിട്ടത്.

12% പലിശ നൽകാമെന്ന എതിർകക്ഷിയുടെ വാഗ്ദാനത്തിൽ വിശ്വസിച്ചാണ് പരാതിക്കാരി എറണാകുളം ജില്ലയിലെ കലൂരിലുള്ള എതിർകക്ഷിയുടെ ബ്രാഞ്ചിൽ 2020 മാർച്ച് മൂന്നിന് 6,50,000 രൂപ നിക്ഷേപിച്ചത്. 2020 ജൂലൈ വരെ കൃത്യമായി പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പലിശ ലഭിച്ചുവെങ്കിലും പിന്നീട് തുകയൊന്നും ലഭിച്ചില്ല. നിക്ഷേപത്തുക തിരിച്ച് വാങ്ങാൻ കൊച്ചിയിലെ ഓഫീസിൽ ചെന്നപ്പോൾ ഓഫീസ് അടച്ചുപൂട്ടി എതിർകക്ഷികൾ ഒളിവിൽ പോയി. പിന്നീട് അവർ ജയിലിൽ ആവുകയും ചെയ്തു. എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചുവെങ്കിലും അവർ ഹാജരാകാത്ത സാഹചര്യത്തിൽ അവരുടെ വസ്തുവകകൾ കോടതി ജപ്തി ചെയ്യുകയായിരുന്നു.

വൻ സാമ്പത്തിക തട്ടിപ്പിലൂടെ നിക്ഷേപകരുടെ ജീവിതം ദുരിതപൂർണമാക്കുന്നക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുകയും ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ നിക്ഷേപകർക്ക് നിയമാവബോധം നൽകുകയും വേണമെന്ന് ഉപഭോക്തൃ കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു.

പരാതിക്കാരി എതിർകക്ഷിയുടെ പക്കൽ നിക്ഷേപിച്ച ആറര ലക്ഷം രൂപയും തിരിച്ചു നൽകണമെന്നും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതി ചെലവ് 30 ദിവസത്തിനകം നൽകിയില്ലെങ്കിൽ 9% പലിശ കൂടി നൽകണമെന്നും ഉത്തരവിൽ പറഞ്ഞു. അഡ്വ ജഗൻ എബ്രഹാം എം. ജോർജ് പരാതിക്കാരിക്ക് വേണ്ടി ഹാജരായി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News