തിരക്ക് നിയന്ത്രണം പാളി; ശബരിമലയിൽ പൊലീസ് ചുമതലകളിൽ മാറ്റം

മണിക്കൂറുകൾ കാത്തിരുന്നിട്ടും മല ചവിട്ടാനാവാതെ തീർത്ഥാടനം പാതിവഴിയിൽ ഉപേക്ഷിച്ചവർ ഏറെയാണ്

Update: 2023-12-12 14:46 GMT
Editor : banuisahak | By : Web Desk
Advertising

പത്തനംതിട്ട: ശബരിമലയിൽ പൊലീസ് ചുമതലകളിൽ മാറ്റം. കൊച്ചി ഡിസിപി സുദർശനൻ ഐപിഎസിനെ സന്നിധാനത്ത് നിയോഗിച്ചു. എസ് മധുസൂദനനെ പമ്പ സ്പെഷ്യൽ ഓഫീസറായും സന്തോഷ് കെ.വിയെ നിലക്കൽ സ്പെഷ്യൽ ഓഫീസർ ആയും നിയമിച്ചു. തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തത് വലിയ വിമർശനം ഉണ്ടാക്കിയിരുന്നു. 

ശബരിമലയിൽ മുൻ പരിചയമുള്ള എസ്പിമാരെയടക്കം ഉൾപ്പെടുത്തിക്കൊണ്ടാണ് മാറ്റംകൊണ്ടുവന്നിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന പോലീസ് മേധാവി പുറത്തിറക്കി. 

ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ എടുത്ത പൊലീസ് നടപടികൾ പാളിയതിന് പിന്നാലെയാണ് നടപടി. നിലക്കലിലും , ഇടത്താവളങ്ങളിലും മണിക്കൂറുകളോളം വാഹനങ്ങൾ തടഞ്ഞിടുന്നത് കാരണം പലരും പന്തളത്ത് പാതി വഴിയിൽ തീർഥാടനം ഉപേക്ഷിക്കുകയാണ്. 10 മണിക്കൂറോളമാണ് തീർത്ഥാടകരുടെ വാഹനങ്ങൾ വഴിയിൽ കിടന്നത്. 

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ നിലക്കൽ എത്തിയവർക്ക് കെഎസ്ആർടിസി ബസ്സുകൾ ലഭിക്കുന്നില്ല. മണിക്കൂറുകൾ റോഡിൽ കുടുങ്ങിക്കിടക്കുന്നവർക്ക് വെള്ളമോ ഭക്ഷണമോ ലഭിക്കുന്നില്ല. ബസ്സുകൾ നിറഞ്ഞ കവിഞ്ഞാലും വാഹനം എടുക്കാൻ ഡ്രൈവർമാർ തയ്യാറാവുന്നില്ലെന്നാണ് തീർത്ഥാടകരുടെ പരാതി.

ദർശനം നടത്തി തിരികെ പമ്പയിൽ എത്തിയവരുടെയും അവസ്ഥ മറിച്ചല്ല. മണിക്കൂറുകൾ കാത്തു നിന്നാലും തിരികെ മടങ്ങാൻ ബസ്സില്ല. എന്നാൽ, ശബരി മലയിലെ തിരക്ക് കെ എസ് ആർ ടി സി അധിക സർവീസ് നടത്താത്തതു കൊണ്ട് അല്ലെന്നാണ് ഗതാഗത വകുപ്പ് മന്ത്രിയുടെ വാദം.

തിരക്ക് നിയന്ത്രിക്കാനും തീർത്ഥാടകരെ സഹായിക്കാനും കൂടുതൽ ജീവനക്കാരെ നിയോഗിക്കുമെന്ന് ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എം . ജി രാജമാണിക്യം പറഞ്ഞു. അതേസമയം, മണിക്കൂറുകൾ കാത്തിരുന്നിട്ടും മല ചവിട്ടാനാവാതെ തീർത്ഥാടനം പാതിവഴിയിൽ ഉപേക്ഷിച്ചവരും ഏറെയാണ്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News