'ഭാര്യയ്ക്ക് മറ്റൊരു ബന്ധം, കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് നടത്തണം': ഭര്‍ത്താവിന്‍റെ ആവശ്യം അംഗീകരിച്ച് കോടതി

വിവാഹമോചനക്കേസിലാണ് ഈ ആവശ്യം കോടതി അംഗീകരിച്ചത്

Update: 2021-09-15 16:36 GMT
Advertising

ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് തെളിയിക്കാൻ കുട്ടിയുടെ ഡി.എൻ.എ ടെസ്റ്റ് നടത്തണമെന്ന ഭർത്താവിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചു. വിവാഹമോചനക്കേസിലാണ് ഈ ആവശ്യം കോടതി അംഗീകരിച്ചത്. കുട്ടി തന്റേതല്ലെന്ന ഹരജിക്കാരന്റെ വാദം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് കോടതി വിലയിരുത്തി. 

2006 മേയ് ഏഴിനാണ് ഹരജിക്കാരൻ വിവാഹിതനായത്. 2007 മാർച്ച് ഒമ്പതിന് ഭാര്യ പ്രസവിച്ചു. വിവാഹ സമയത്ത് ഹരജിക്കാരൻ സൈന്യത്തിലായിരുന്നു. കല്യാണം കഴിഞ്ഞ് 22ആം ദിവസം താൻ ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോയെന്നും ഭാര്യയുമായി ശാരീരിക ബന്ധമുണ്ടായിട്ടില്ലെന്നും ഹരജിക്കാരൻ പറയുന്നു. വന്ധ്യതയുള്ള തനിക്ക് കുട്ടികളുണ്ടാവില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കി. ഭാര്യക്ക് അവരുടെ സഹോദരീ ഭർത്താവുമായി ബന്ധമുണ്ടെന്നും കുട്ടി ആ ബന്ധത്തിലുള്ളതാണെന്നുമാണ് ഹരജിക്കാരന്റെ വാദം.

ഡി.എൻ.എ ടെസ്റ്റിന് അനുമതി നൽകണമെന്ന ഹരജിക്കാരന്റെ ആവശ്യത്തെ ഭാര്യ എതിർത്തെങ്കിലും ഡിവിഷൻ ബെഞ്ച് തള്ളി. കുട്ടിക്കു ചെലവിനു നൽകണമെന്നാവശ്യപ്പെട്ട് ഭാര്യ നൽകിയ ഹരജിയിൽ ഡി.എൻ.എ ടെസ്റ്റ് നടത്താൻ കുടുംബക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഇവർ കുട്ടിയുമായി ടെസ്റ്റിന് ഹാജരായില്ല. ഇതു ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ ഡി.എൻ.എ ടെസ്റ്റ് നടത്താനും കുടുംബക്കോടതി ലാബ് അധികൃതരുമായി ചർച്ച നടത്തി തിയ്യതിയും സമയവും നിശ്ചയിക്കാനും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.  

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News