'1977ൽ സിപിഎം മത്സരിച്ചത് ആർഎസ്എസ് പിന്തുണയോടെ': ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.രാമൻ പിള്ള

പിന്നീട് ഒരു തെരഞ്ഞെടുപ്പിലും സിപിഎം ആർഎസ്എസ് സഹകരണം ഉണ്ടായിട്ടില്ലെന്നും രാമൻപിള്ള

Update: 2025-06-18 10:27 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: 1977ൽ സിപിഎം മത്സരിച്ചത് ആർഎസ്എസ് പിന്തുണയോടെയെന്ന് ജനതാ പാർട്ടി നേതാവും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്ന കെ.രാമൻപിള്ള. സിപിഎമ്മിന് വോട്ട് ചെയ്യാൻ ആർഎസ്എസ് തീരുമാനിക്കുകയായിരുന്നെന്നും അത് സിപിഎം സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തതായി രാമന്‍ പിള്ള മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

പിന്നീട് ഒരു തെരഞ്ഞെടുപ്പിലും സിപിഎം ആർഎസ്എസ് സഹകരണം ഉണ്ടായിട്ടില്ലെന്നും രാമൻപിള്ള പറഞ്ഞു.'അടിയന്തരവസ്ഥക്കെതിരെ പോരാടിയ പാർട്ടികളുമായി യോജിച്ച് മത്സരിക്കാമെന്നും  അവരുടെ സ്ഥാനാർഥി ആരായാലും അവർക്ക് വോട്ട് ചെയ്യണമെന്നായിരുന്നു ആര്‍എസ്എസിന്‍റെ നിലപാട്. ഇക്കാര്യം  ദേശാഭിമാനില്‍ പോയി പി.ഗോവിന്ദപ്പിള്ളയെ കണ്ട് അറിയിക്കുകയും ചെയ്തു. സിപിഎം നേതൃത്വത്തെ ഇക്കാര്യം അറിയിക്കാനായി അദ്ദേഹത്തെ ചുമതലപ്പെടുത്തി. പരിപൂർണമായി സഹകരിക്കാനും അവർ തയ്യാറായി.  77 ന് ശേഷം ഒരിക്കൽ പോലും സിപിഎമ്മുമായി ഒരിക്കലും സഹകരിച്ചില്ല. വോട്ടെടുപ്പിന് മാസങ്ങൾക്ക് ശേഷം കണ്ണൂരും കാസർകോടുമായി സംഘട്ടനങ്ങളും കൊലപാതകങ്ങളും നടന്നു. അതോടെ ഇരുകൂട്ടരും അകന്നു'. അദ്ദേഹം പറഞ്ഞു.

Advertising
Advertising

അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസുമായി സഹകരിച്ചിട്ടുണ്ടെന്നായിരുന്നെന്ന  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ പ്രസ്താവന രാഷ്ട്രീയ കേരളത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു.  

അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നെന്ന് കഴിഞ്ഞദിവസമാണ് ഗോവിന്ദന്‍ കഴിഞ്ഞദിവസം പറഞ്ഞത്. 'അടിയന്തരാവസ്ഥ അര്‍ധഫാസിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നായിരുന്നു ഗോവിന്ദന്‍ പറഞ്ഞത്. ജമാഅത്തെ ഇസ്‍ലാമി മുമ്പ് എല്‍ഡിഎഫിന് പിന്തുണച്ചത് ഓര്‍മിപ്പിച്ചപ്പോഴായിരുന്നു പ്രതികരണം. താന്‍ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും അത് പറഞ്ഞാല്‍ വിവാദമാകില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ നിലമ്പൂർ മണ്ഡലത്തിൽ എൽഡിഎഫിനെതിരെ ഇത് യുഡിഎഫ് വ്യാപകമായി ഉപയോഗിച്ചതോടെ മലക്കം മറിഞ്ഞ് എം വി ഗോവിന്ദൻ രംഗത്തെത്തി. ജനസംഘം കൂടി ഭാഗമായ ജനതാ പാർട്ടിയുമായിട്ടാണ് അടിയന്തരാവസ്ഥക്കാലത്ത് സഹകരിച്ചതെന്നും ,അത് പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ചു എന്നുമാണ് എംപി ഗോവിന്ദൻ ഇന്ന് ന്യായീകരിച്ചത്.  വർഗീയവാദികളുമായി കൂട്ടുകൂടാൻ ശ്രമിച്ചു എന്ന് താൻ പറഞ്ഞതായി കള്ളപ്രചാരവേല ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നു. ഒരു ഘട്ടത്തിലും സിപിഎം ആർഎസ്എസുമായി ഒരു രാഷ്ട്രീയ കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News