മോഡലുകളുടെ മരണം: അറസ്റ്റിലായ സൈജുവുമായി നമ്പർ 18 ഹോട്ടലിൽ തെളിവെടുപ്പ്

മോഡലുകളെ പിന്തുടരാൻ സൈജു ഉപയോഗിച്ച ഔഡി കാർ ഇന്നു കസ്റ്റഡിയിൽ എടുക്കും

Update: 2021-11-27 06:16 GMT
Advertising

കൊച്ചിയിൽ വാഹനാപകടത്തിൽ മോഡലുകൾ മരിച്ച സംഭവത്തിൽ ഇവർ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന കാറിന്റെ ഡ്രൈവർ സൈജു തങ്കച്ഛനുമായി നമ്പർ 18 ഹോട്ടലിൽ പൊലിസ് തെളിവെടുപ്പ് ആരംഭിച്ചു. മോഡലുകളെ പിന്തുടരാൻ സൈജു ഉപയോഗിച്ച ഔഡി കാർ ഇന്നു കസ്റ്റഡിയിൽ എടുക്കും. മോഡലുകളുടെ വാഹനത്തെ പിന്തുടർന്ന ഔഡി ഡ്രൈവർ സൈജു തങ്കച്ചനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. 24 മണിക്കൂറിനകം ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് സൈജുവിന് കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് അറസ്റ്റുണ്ടായത്. എന്തിനാണ് മോഡലുകളെ പിന്തുടർന്നത്, പിന്തുടരാൻ ഹോട്ടലുടമ റോയ് ആവശ്യപ്പെട്ടിരുന്നോ തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും കൃത്യമായി മറുപടി പറയാൻ സൈജുവിനായില്ല. ഇതിനെ തുടർന്നാണ് സൈജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സൈജുവിനെതിരായ മറ്റൊരു പരാതിയിൽ പൊലിസ് വഞ്ചന കേസും രജിസ്റ്റർ ചെയ്തിരുന്നു. മോഡലുകളുടെ കാറോടിച്ച അബ്ദുറഹ്‌മാനെയും ഹോട്ടൽ ഉടമ റോയി വയലാട്ടിനെയും സൈജുവിനൊപ്പമിരുത്തി വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. അബ്ദുറഹ്‌മാനെതിരെ സൈജു പൊലിസിന് മൊഴി നൽകിയതായാണ് സൂചന. കുണ്ടന്നൂരിൽ വച്ച് അബ്ദുറഹ്‌മാനും സൈജുവും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് കാറുകളുടെ മത്സരയോട്ടം നടന്നതെന്നാണ് വിവരം. നിർണായക തെളിവായ ഹാർഡ് ഡിസ്‌ക് വീണ്ടെടുക്കാനായില്ലെങ്കിലും ലഭ്യമായ സിസി ടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ടലിലുണ്ടായിരുന്ന ആളുകളെ കണ്ടെത്തി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇതിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം കൂടുതൽ പേരെ കേസിൽ പ്രതി ചേർത്തേക്കും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News