Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ് നൽകിയ വിഷയത്തിൽ മൗനം തുടർന്ന് ബിജെപി. സമൻസ് നൽകിയിട്ടും ഇഡി തുടർനടപടി സ്വീകരിക്കാത്തതിൽ അവ്യക്തത തുടരുന്നതിനിടയിലാണ് ബിജെപി നേതാക്കളുടെ മൗനം. സിപിഎമ്മും ബിജെപിയും തമ്മിലുള്ള സെറ്റിൽമെന്റാണെന്ന ആരോപണം പ്രതിപക്ഷം ഉന്നയിക്കുമ്പോഴും ബിജെപി നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ബിജെപി നേതൃത്വം ഉപയോഗിക്കുന്നു എന്ന് ആരോപണം ആദ്യമായിട്ടല്ല ഉയർന്നിട്ടുള്ളത്. ആർക്കെങ്കിലും എതിരെ നോട്ടീസ് അയച്ചാൽ അത് മാധ്യമപ്രവർത്തകരെ അറിയിക്കുന്ന രീതി ഇഡി ഉദ്യോഗസ്ഥർക്ക് ഉണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ മകൻ വിവേകിനെ എതിരായ നോട്ടീസുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ ഒരു നടപടിയും കേന്ദ്ര ഏജൻസിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതിനുശേഷം ബിജെപി നേതാക്കൾ മൗനം തുടരുകയാണ്.
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണങ്ങൾ ഏറ്റെടുത്ത ബിജെപി വിവേകിനെതിരായ ആരോപണത്തിൽ എന്തുകൊണ്ട് മൗനം തുടരുന്നു എന്ന് ചോദ്യം പ്രസക്തമാണ്. സിപിഎം ബിജെപി കൂട്ടുകെട്ടാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
വിഷയം ഏറ്റെടുക്കണമെന്ന അഭിപ്രായം ബിജെപിയിലെ ചില നേതാക്കന്മാർക്ക് ഉണ്ട്. എന്നാൽ ഇഡി തുടർനടപടി സ്വീകരിക്കാത്തത് കൊണ്ട് വിഷയം ഏറ്റെടുത്താൽ തിരിച്ചടി ഉണ്ടാകുമെന്നാണ് നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കൾ പറയുന്നത്.