"രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്തുകൊണ്ട് രണ്ട് നീതി ?"

'ടി.ആർ.പി കൃത്രിമം നടത്തിയന് അറസ്റ്റിലായ, വർ​ഗീയത മാത്രം പറയുന്ന അർണബ് ​ഗോസ്വാമിയുടെ കാര്യത്തിൽ അതിവേ​ഗം ഇടപ്പെട്ട് ജാമ്യം അനുവദിക്കുകയാണ് സുപ്രീംകോടതി ചെയ്തത്'

Update: 2021-04-26 07:21 GMT
Editor : Suhail | By : Web Desk
Advertising

യു.പിയിൽ അറസ്റ്റിലായി തടവിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ കേസിൽ നടക്കുന്നത് നീതി നിഷേധമെന്ന് എളമരം കരീം എം.പി. സിദ്ദീഖ് കാപ്പന് ഒരു നീതിയും റിപബ്ലിക് ന്യൂസ് എ‍ഡിറ്റർ അർണബ് ​ഗോസ്വാമിക്ക് മറ്റൊരു നീതിയും എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് എല്ലാവരും ചിന്തിക്കണമെന്നും എളമരം കരീം ഫേസ്ബുക്കിലൂടെ ചോദിച്ചു.

ഹാത്രസിലെ ദലിത് യുവതിയുടെ ക്രൂരമായ ബലാത്സം​ഗ കൊല റിപ്പോർട്ട് ചെയ്യാൻ പോയതായിരുന്നു സിദ്ദീഖ് കാപ്പൻ. എന്നാൽ യു.എ.പി.എ ചുമത്തി യു.പി പൊലീസ് ജയിലിലടക്കപ്പെട്ട അദ്ദേഹം ഇന്ന് ഏത് അവസ്ഥയിലാണെന്ന് പോലും അറിയില്ല. കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജി പരി​ഗണിച്ച സുപ്രീംകോടതി, ഹൈക്കോടതിയെ സമീപിക്കൂ എന്ന വിചിത്ര നിർദേശമാണ് നൽകിയത്.

എന്നാൽ ടി.ആർ.പി കൃത്രിമം നടത്തിയന് അറസ്റ്റിലായ, വർ​ഗീയത മാത്രം പറയുന്ന അർണബ് ​ഗോസ്വാമിയുടെ കാര്യത്തിൽ അതിവേ​ഗം ഇടപ്പെട്ട് ജാമ്യം അനുവദിക്കുകയാണ് സുപ്രീംകോടതി ചെയ്തത്. സാധാരണക്കാരനായ ഒരു പത്രപ്രവർത്തകനും, ആർ.എസ്.എസുകാരനായ ഒരു മാധ്യമ പ്രവർത്തകനും എന്തുകൊണ്ട് ഇവിടെ രണ്ട് നീതി ലഭിക്കുന്നു എന്ന അവസ്ഥ എല്ലാവരുടെയും കണ്ണ് തുറപ്പിക്കുമെന്നാണ് കരുതുന്നതെന്ന് എളമരം കരീം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

രണ്ട് മാധ്യമ പ്രവർത്തകർക്ക് രണ്ട് നീതി

കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് സിദീഖ് കാപ്പനെ യുപിയിലെ ഹത്രാസിൽ വെച്ച് യുപി പോലീസ് അറസ്റ്റ് ചെയ്തു. ഹത്രാസിൽ ഒരു ദളിത് യുവതി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും മൃഗീയമായി കൊലചെയ്യപ്പെടുകയും ചെയ്ത സംഭവം അന്വേഷിക്കാൻ ഹത്രാസിൽ എത്തിയതായിരുന്നു സിദ്ദീഖ് കാപ്പൻ ഉൾപെടെയുള്ള മാധ്യമ പ്രവർത്തകർ. സിദ്ദീഖ് കാപ്പനും സുഹൃത്തുക്കളും ഹത്രാസിൽ എത്തിയത് ഭീകര പ്രവർത്തനം സംഘടിപ്പിക്കാനാണെന്നാരോപിച്ചാണ് യുഎപിഎ നിയമപ്രകാരം കേസെടുത്ത് യുപി പോലീസ് ജയിലിലടച്ചത്.

സിദ്ദീഖ് കാപ്പൻ ഏത് ജയിലിലാണ് എന്ന് പോലും വ്യക്തമാവാത്ത സാഹചര്യത്തിൽ, കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയിൽ ഒരു ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു. പ്രസ്തുത ഹർജി പരിഗണിച്ച സുപ്രീം കോടതി അതിൻമേൽ ഒരു നടപടിയും സ്വീകരിക്കാതെ ഹർജിക്കാരോട് അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയാണുണ്ടായത് !

ഒരു പത്രപ്രവർത്തകൻ നേരിടേണ്ടി വന്ന കടുത്ത പീഡനത്തെ സുപ്രീം കോടതി ഇപ്രകാരം സമീപിച്ചത് ഏവരെയും ഞെട്ടിപ്പിച്ചു.

ഇനി രണ്ടാമത്തെ അനുഭവം. ഇത് ആദ്യത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. റിപ്പബ്ലിക്കൻ ടിവി ചീഫ് എക്സിക്യൂട്ടീവ് അർണാബ് ഗോസ്വാമിക്കെതിരെ ടിആർപി കൃതിമം നടത്തിയതിനെതിരെ മഹാരാഷ്ട്ര പോലീസ് ഒരു കേസെടുത്തു. അദ്ദേഹത്തെ മുംബൈ കോടതി റിമാണ്ട് ചെയ്തു. ഒട്ടും താമസിയാതെ ഗോസ്വാമിയുടെ ജാമ്യഹർജി സുപ്രീം കോടതിയിലെത്തി. സുപ്രീം കോടതി അർണാബ് ഗോസ്വാമിക്ക് ഉടൻ ജാമ്യം അനുവദിച്ചു.

രണ്ട് മാധ്യമ പ്രവർത്തകർക്ക് രണ്ട് നീതി. ഒരാൾ ഒരു സാധാരണ പത്രപ്രവർത്തകൻ. രണ്ടാമത്തെ ആൾ വാ തുറന്നാൽ വർഗീയ തീ തുപ്പുന്ന ഒരു ആർഎസ്എസ്സുകാരൻ. ഇന്ത്യൻ പൗരന്മാർ നേരിടുന്ന ഈ അവസ്ഥ എല്ലാവരുടെയും കണ്ണ് തുറപ്പിക്കുമെന്ന് കരുതുന്നു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News